ന്യൂഡൽഹി : സ്‌കൂളിലേക്ക് വരുമ്പോൾ മത വസ്ത്രങ്ങൾ ധരിക്കരുതെന്ന് വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശം നൽകി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ഉത്തരവ് പുറപ്പെടുവിച്ചു. സ്‌കൂളിലേക്ക് വരുമ്പോൾ വിദ്യാർത്ഥികൾ യൂണിഫോം മാത്രമേ ധരിക്കാവൂ എന്നും കോർപ്പറേഷൻ അറിയിച്ചു.
കഴിഞ്ഞ ദിവസം കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂണിഫോം ധരിച്ച് മാത്രമേ വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്താൻ പാടുള്ളൂവെന്ന് കോർപ്പറേഷൻ അറിയിച്ചത്. വിദ്യാഭ്യാസ കമ്മിറ്റി ചെയർമാന്റേതാണ് ഉത്തരവ്.
കുറച്ചു നാളുകളായി രക്ഷിതാക്കൾ കുട്ടികളെ മതവസ്ത്രത്തിൽ സ്‌കൂളുകളിലേക്ക് അയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. മതത്തെ സൂചിപ്പിക്കുന്ന വസ്ത്രമോ മറ്റ് സാധനങ്ങളോ ധരിക്കുന്നത് വിദ്യാർത്ഥികളിൽ മാനസികമായ അസമത്വം ഉണ്ടാക്കും. ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.
വിദ്യാർത്ഥികൾ നിർബന്ധമായും യൂണിഫോം ധരിച്ച് മാത്രമേ ക്ലാസിലേക്ക് പ്രവേശിക്കാവൂ. യൂണിഫോം എല്ലാവരിലും സമത്വബോധം ഉണ്ടാക്കും. തന്റെ കൂടെയുള്ള കുട്ടികൾ സമ്പന്നരാണോ, അല്ലാത്തവരാണോ, മതം ഏതാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും കുട്ടികൾ ബോധവാന്മാരാകില്ല. എല്ലാ കുട്ടികളും യൂണിഫോം ധരിച്ചാണ് എത്തുന്നതെന്ന് പ്രധാന അദ്ധ്യാപകർ ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
















Comments