തിരുവനന്തപുരം: യുക്രെയ്നിൽ നിന്നും വരുന്ന മലയാളികൾക്ക് ഗ്രീൻ ചാനൽ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയതായും അവർ പറഞ്ഞു.
സംസ്ഥാനത്തെ നാല് ഇന്റർനാഷണൽ എയർപോർട്ടുകളിലും ഡൊമസ്റ്റിക് എയർപോർട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാൻ സംവിധാനമേർപ്പെടുത്തും. ഇതിനായി വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്‌കുകൾ സ്ഥാപിച്ചു വരികയാണ്. ഇവിടെ വിദഗ്ധ ഡോക്ടർമാരുടെ സേവനമൊരുക്കും. തുടർ ചികിത്സ ആവശ്യമായവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യുദ്ധ സാഹചര്യത്തിൽ നിന്നും വരുന്നവർക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കിൽ ഇവർക്ക് മെഡിക്കൽ കോളേജുകൾ വഴിയും പ്രധാന സർക്കാർ ആശുപത്രികൾ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
















Comments