തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാരെ മര്യാദ പഠിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. ജീവനക്കാർ വിദ്യാർത്ഥികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാൽ അവരുടെ ലൈസൻസും, ബസിന്റെ പെർമിറ്റും റദ്ദാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ബാലാവകാശ കമ്മീഷൻ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും, സീറ്റ് ഒഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാൻ അനുവദിക്കാത്തതും കമ്മീഷൻ ഗൗരവമായാണ് കാണുന്നത്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ, ട്രാൻസ്പോർട്ട് കമ്മീഷണറും പോലീസ് മേധാവിയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വിദ്യാർത്ഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും, സീറ്റിൽ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനമായാണ് ബാലാവകാശ കമ്മീഷൻ കാണുന്നത്. ഇവ കുട്ടികൾക്കായുള്ള ദേശീയവും അന്തർദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ബസ്, അതാത് സ്റ്റോപ്പിൽ നിർത്താതെ പോകുന്നു. ബസിൽ കയറിയാൽ ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയായി പെരുമാറുന്നു എന്നീ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്.
Comments