ചെങ്ങന്നൂർ/ആലുവ: കെ റെയിൽ പദ്ധതിക്ക് തറക്കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ചെങ്ങന്നൂരും ആലുവയിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. വയോധികർ ഉൾപ്പെടെയാണ് കിടപ്പാടം കവരുന്ന വികസനത്തെ എതിർത്ത് രംഗത്തെത്തിയത്.
കെ.റെയിൽ പദ്ധതിയുടെ കല്ലിടലിനെതിരെ ആലുവ കുട്ടമശ്ശേരിയിൽ രണ്ടാം ദിനമാണ് പ്രതിഷേധം അരങ്ങേറിയത്. കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ സ്ത്രീകളുൾപ്പെടെയുള്ള സമരസമിതി പ്രവർത്തകർ തടഞ്ഞു. പ്രതിഷേധക്കാരിൽ 9 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യഭൂമിയിലെ കല്ലിടൽ ഒഴിവാക്കി. പോലീസ് സംരക്ഷണത്തോടെ റോഡരികിൽ ഉദ്യോഗസ്ഥർ കല്ലിട്ടു മടങ്ങി.
എന്നാൽ വരും ദിവസങ്ങളിലും കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് കെ. റെയിൽ വിരുദ്ധ സമരസമിതിയുടെ തീരുമാനം.
ചെങ്ങന്നൂരിലും ദിവസങ്ങളായി പല ഭാഗങ്ങളിൽ നടന്ന പ്രതിഷേധം ഇന്നും തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിന് സമീപം മുളക്കുഴ വില്ലേജിൽ പിരളശ്ശേരി ഊരുക്കടവിൽ അടയാള കല്ലുകൾ സ്ഥാപിച്ചിരുന്നു ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയെങ്കിലും ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം പ്രതിഷേധത്തിനിടയിലും അടയാള കല്ലുകൾ ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുകയായിരുന്നു.
ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നും ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയത്. വൻ വനിതാ പോലീസ് സംഘത്തിന്റെ ഉൾപ്പെടെ സുരക്ഷയിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ഒരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സ്ത്രീകൾ. സർക്കാരിനും പോലീസിനുമെതിരെ ഇവർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
സിൽവർ ലൈനുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ തുടരാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വിവിധ ഭാഗങ്ങളിൽ കെ – റെയിൽ ഉദ്യോഗസ്ഥർ സർവ്വേ നടപടികളുമായി മുന്നോട്ടു നീങ്ങുന്നത്.
Comments