ന്യൂഡൽഹി: സുമിയിൽ നിന്നുള്ളവർ കൂടി രാജ്യത്തേയ്‌ക്ക് തിരിച്ചെത്തുന്നതോടെ ഓപ്പറേഷൻ ഗംഗ അവസാനിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. എല്ലാവരും നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സുമിയിൽ ഇപ്പോൾ ആരുമില്ലെന്നാണ് മനസിലാക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു. സർക്കാർ പ്രഥമ പരിഗണന നൽകുന്നത് സുരക്ഷയ്‌ക്കാണ്. മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥികൾ ലവീവിലെത്തുമെന്നും മുരളീധരൻ വ്യക്തമാക്കി.
യുക്രെയ്‌നിലുള്ള ഇന്ത്യക്കാരോട് ഫെബ്രുവരി 15, 20, 22 തീയതികളിൽ തിരികെ വരണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതാണ്. ജനുവരിയിൽ തന്നെ വിദ്യാർത്ഥികൾക്ക് സൂചന നൽകിയതാണ്. എന്നാൽ രണ്ട് കാരണങ്ങളാൽ കുട്ടികൾ വന്നില്ല. ഒന്ന് സർവ്വകലാശാലകൾ ഓൺലൈനിലൂടെ പഠിപ്പിക്കാൻ സന്നദ്ധരായിരുന്നില്ല. രണ്ട് സ്റ്റുഡന്റ് കോർഡിനേറ്റർമാർ വിവരങ്ങൾ കൈമാറിയില്ലെന്നും വി. മുരളീധരൻ പറഞ്ഞു.
സംഘർഷമുണ്ടാകില്ലെന്നാണ് യുക്രെയ്ൻ സർക്കാരും പറഞ്ഞത്. അത് വിദ്യാർത്ഥികൾ വിശ്വസിച്ചു. അവർ വരാത്തത് ഇന്ത്യൻ എംബസിയുടെ പോരായ്മയല്ലെന്നും വി. മുരളീധരൻ വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇതൊക്കെ ചെയ്തത്. അവിടുത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ നാല് മന്ത്രിമാരെ അതിർത്തികളിലേക്ക് അയച്ചിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് അയച്ചതെങ്കിൽ അത് മാദ്ധ്യമങ്ങൾക്ക് വാർത്തയാക്കാതെ ഇരുന്നാൽ പോരെയെന്നും മുരളീധരൻ ചോദിച്ചു.
Comments