തിരുവനന്തപുരം;വർക്കലയിൽ വീട്ടിലുണ്ടായ തീപിടുത്തത്തിൽ മരിച്ച 5 പേരുടെയും സംസ്കാരം ഇന്ന് നടക്കും.മരിച്ച പ്രതാപന്റെ പച്ചക്കറി കടയ്ക്ക് സമീപം രാവിലെ പത്ത് മണിയോടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടം നടന്ന വീടിന് സമീപത്തുതന്നെ സംസ്കരിക്കും.
ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത് പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), ഇളയമകൻ അഹിൽ (25), മരുമകൾ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് മരിച്ചത്.സാരമായി പരുക്കേറ്റ നിഹുൽ ഇപ്പോഴും ചികിത്സയിലാണ്.
രണ്ടു നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.
തീ പടർന്നത് കാർ പോർച്ചിൽ നിന്നോ വീട്ടിനുള്ളിൽ നിന്നോ ആകാമെന്നാണ് നിഗമനം. തീ പൊരിയുണ്ടാവുകയും പടരുകയും ചെയ്യുന്നതായി സിസിടിവിയിൽ കാണുന്നത് വെട്ടം മതിലിൽ പതിച്ചതിന്റെ പ്രതിഫലനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
Comments