കീവ്: റഷ്യൻ സേനയ്‌ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്‌നിലെ സാധാരണക്കാരുടെ പ്രധാന ആയുധമായിരുന്നു ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് തിരിയിട്ട നാടൻ പെട്രോൾ ബോംബുകൾ. ഇത്തരം പെട്രോൾ ബോംബുകളുമായി റഷ്യൻ സേനയെ എതിരിടുന്ന യുക്രെയ്ൻ യുവാക്കളുടെയും ജനങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും യുദ്ധത്തിന്റെ ആദ്യനാളുകളിൽ തന്നെ ലോകശ്രദ്ധ നേടിയിരുന്നു.
അപ്രതീക്ഷിതമായി റഷ്യൻ സേനയും ടാങ്കുകളും ഇരച്ചെത്തിയപ്പോൾ അവരെ ഭയപ്പെടുത്താൻ ഇവർക്ക് തുണയായതും ആയിരക്കണക്കിന് പെട്രോൾ ബോംബുകളാണ്. റഷ്യൻ സേനയുടെ മുന്നേറ്റം അൽപമെങ്കിലും തടയാനും പതുക്കെയാക്കാനും ഇത്തരം നാടൻ ബോംബ് പ്രയോഗം സഹായിച്ചുവെന്നാണ് വിലയിരുത്തൽ.
ഏറ്റവും ഒടുവിൽ ഡ്രോണുകൾ ഉപയോഗിച്ചും ഇത്തരം ബോംബുകൾ റഷ്യൻ സേനയ്‌ക്ക് നേരെ വർഷിക്കുകയാണ് യുക്രെയ്ൻ. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ തുടക്കം മുതൽ സജീവമായ യുക്രെയ്‌നിയൻ ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്‌സ് ആണ് ഡ്രോണുകളിൽ പുതിയ പരീക്ഷണം നടത്തിയത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. പെട്രോൾ ബോംബുകളുമായി സഞ്ചരിക്കുന്ന ഡ്രോണുകൾ ചിത്രത്തിൽ കാണാം.
ഡ്രോണുകളുടെ അടിയിൽ മദ്ധ്യത്തിലായി ഒരു കൺസോൾ ഘടിപ്പിച്ചാണ് ബിയർ ബോട്ടിലുകൾ സ്ഥാപിച്ചിട്ടുളളത്. ലക്ഷ്യം മനസിലാക്കിയാൽ റിമോട്ട് ഉപയോഗിച്ച് താഴേക്ക് വീഴ്‌ത്താനും വീഴ്ചയുടെ ആഘാതത്തിൽ പൊട്ടിത്തെറിയുണ്ടാക്കാനും കഴിയും. റഷ്യൻ സൈന്യവുമായി പോരാട്ടം രൂക്ഷമായ കിഴക്കൻ നഗരമായ ഒഡേസയിൽ ഉൾപ്പെടെ ഇത്തരം പെട്രോൾ ബോംബുകൾ വ്യാപകമായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
നിരായുധരായി നിൽക്കുന്നതിലും ഭേദമാണ് പെട്രോൾ ബോംബുകളെന്നാണ് ജനങ്ങളുടെ അനുഭവം. സാദ്ധ്യമായ വിധത്തിൽ കൈക്കരുത്തും ബുദ്ധിയും സാങ്കേതികത വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി പൊരുതുകയാണ് യുക്രെയ്‌നികൾ. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴും ഇവരുടെ പോരാട്ടവീര്യം തളരുന്നില്ല. അവിടെയാണ് പെട്രോൾ ബോംബുകൾ ഇവർക്ക് ടാങ്കുകളെക്കാൾ വലിയ പ്രതിരോധമാകുന്നതും.
Comments