ഇടുക്കി: സർക്കാർ ഗോഡൗണിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്‌ട്രോബറി ഉത്പന്നങ്ങൾ കടത്തിക്കൊണ്ടപോയി മറിച്ചുവിറ്റ സംഭവത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. മൂന്നാർ സ്വദേശി എം.മുരുകൻ ആണ് അറസ്റ്റിലായത്. ഹോർട്ടികോർപ് ഗോഡൗണിലെ താൽക്കാലിക ജീവനക്കാരനാണിയാൾ. സംഭവത്തിൽ കൂട്ടുപ്രതികളായ രണ്ട് പേര് ഒളിവിലാണ്.
സിപിഐ മൂന്നാർ ഇക്കാ നഗർ ബ്രാഞ്ച് സെക്രട്ടറിയാണ് ഇയാൾ. 2021 ജനുവരി മുതൽ 2022 മാർച്ച് 7 വരെയുള്ള കാലത്ത് ഇയാൾ ഹോർട്ടികോർപ്പിന്റെ സൈലന്റ് വാലി റോഡിലുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്‌ട്രോബറി പ്രിസർവ് ഉൾപ്പെടെയുള്ള സാധനങ്ങൾ പലപ്പോഴായി വാഹനത്തിൽ കയറ്റി കടത്തിക്കൊണ്ടുപോയി. കടത്തിയ സാധനങ്ങൾ ഇക്കാ നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ കൊണ്ടുപോയി മറിച്ചുവിൽക്കുകയായിരുന്നു.
സംഭവത്തിൽ സംശയം തോന്നിയ ഹോർട്ടികോർപ് മാനേജർ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഗോഡൗണിൽ നിന്നും കടത്തിയ സാധനങ്ങൾ വാഹനത്തിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് മനേജർ പരാതി നൽകിയത്. സാധനങ്ങൾ വിറ്റ കടകളിൽ പ്രതിയുമായി പോലീസ് എത്തി തെളിവെടുപ്പ് നടത്തി.
ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള രണ്ട് പ്രതികളും ഗോഡൗണിലെ താൽക്കാലിക ജീവനക്കാരാണ്.
















Comments