തിരുവനന്തപുരം : പാതയോരങ്ങളിൽ മാർഗതടസ്സമില്ലാതെ കൊടി തോരണങ്ങൾ കെട്ടാമെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനം. രാഷ്‌ട്രീയ പാർട്ടികൾക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുത് എന്നാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെ പൊതു അഭിപ്രായം. യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നിർദേശങ്ങളോട് എല്ലാ കക്ഷികളും യോജിപ്പ് രേഖപ്പെടുത്തി.
കൊടി തോരണങ്ങൾ നീക്കം ചെയ്യാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തുടർ നടപടി തീരുമാനിക്കാൻ സർക്കാർ സർവ്വക്ഷി യോഗം വിളിച്ചത്. സ്വകാര്യ മതിലുകൾ, കോംപൗണ്ടുകൾ എന്നിവിടങ്ങളിൽ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങൾ കെട്ടാമെന്നാണ് യോഗത്തിൽ തീരുമാനിച്ചത്.
സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയ്‌ക്കും ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടി കെട്ടാം. എത്ര ദിവസം മുൻപ് കെട്ടണമെന്നും പരിപാടിക്ക് ശേഷം എത്ര ദിവസം കൊണ്ട് നീക്കം ചെയ്യുമെന്നും നേരത്തെ അറിയിക്കണം. പൊതു ഇടങ്ങളിൽ ഗതാഗതത്തിനും കാൽനടയാത്രയ്‌ക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കരുത്. യോഗ തീരുമാനങ്ങൾ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പാതയോരങ്ങളിൽ വലിയ തോതിൽ കൊടിതോരണങ്ങൾ കെട്ടിയിരുന്നു. ഇതുൾപ്പെടെ കണക്കിലെടുത്തായിരുന്നു പാതയോരങ്ങളിൽ കൊടിതോരണങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കൊടിമരങ്ങൾ ഇളക്കി മാറ്റണമെന്നും തദ്ദേശ ഭരണകൂടങ്ങൾ ഇത് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. നിയമവിരുദ്ധമായി കൊടികൾ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞ്.
















Comments