പാലക്കാട്: കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി നടക്കാൻ പോകുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതി അധികം വൈകാതെ സർക്കാർ ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീധരൻ പറഞ്ഞു. പദ്ധതിയ്‌ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ല. ഇതുസംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങൾ റെയിൽവേ മന്ത്രിയെ അറിയിച്ചുവെന്നും ശ്രീധരൻ അറിയിച്ചു.
ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലല്ല. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ശരിയല്ലെന്ന് റെയിൽവേ ബോർഡിന് നേരത്തെ അറിയാം. സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. പദ്ധതിയ്‌ക്ക് വേണ്ട ചെലവ്, ഏറ്റെടുക്കേണ്ട ഭൂമി എന്നിവയെ കുറിച്ചെല്ലാം ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശ്രീധരൻ വ്യക്തമാക്കി.
സർക്കാരിന് ഹിഡൻ അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി 64,000 കോടിയ്‌ക്ക് തീരില്ല. രണ്ട് ഭാഗത്തും മതിൽ ഉയരുന്നത് പ്രധാന പ്രശ്‌നമാണ്. കെ-റെയിൽ സംബന്ധിച്ച് മുഖ്യമന്ത്രിയെ സത്യം ബോധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് ധൈര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചാൽ തന്റെ അഭിപ്രായം പറയുമെന്നും ശ്രീധരൻ വ്യക്തമാക്കി.
ഇപ്പോൾ പ്രഖ്യാപിച്ച സ്പീഡിൽ ട്രെയിൻ ഓടിച്ചാൽ വലിയ അപകടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സെൻട്രൽ ലൈനാണ് ആവശ്യം. ബഫർ സോണിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഇത് ബ്രിട്ടീഷ് കാലഘട്ടമല്ല. മണ്ണിലൂടെ സെമി സ്പീഡിൽ ട്രെയിൻ ഓടിക്കാൻ സാധിക്കില്ല. വേഗത 30-40 കിലോമീറ്റർ സ്പീഡിലേക്ക് ചുരുക്കേണ്ടി വരും. ദേശീയ പാതാ വികസനവും കെ-റെയിലും രണ്ടും രണ്ടാണെന്നും ശ്രീധരൻ പറഞ്ഞു.
















Comments