ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ പരിഹസിച്ച സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കിട്ടാത്ത മുന്തിരി പുളിക്കുമെന്നായിരുന്നു സ്മൃതി ഇറാനിയുടെ പരിഹാസം. ‘ വികസനത്തിലൂന്നിയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ വിജയമാണ് യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞയിലൂടെ കണ്ടത്. മതത്തിന്റേയും ജാതിയുടേയും പേരിൽ സംസ്ഥാനത്തെ വിഭജിക്കാൻ ശ്രമിച്ചവർക്കുള്ള അടികൂടിയാണിത്. കിട്ടാത്ത മുന്തിരി എപ്പോഴും പുളിക്കും. സ്വന്തം കുടുംബത്തിലുള്ളവരെ പോലും ബഹുമാനിക്കാത്ത ആളുകളോട് ഒന്നും പറയാനില്ലെന്നും’ സ്മൃതി ഇറാനി പറഞ്ഞു.
സമാജ്വാദി പാർട്ടി നിർമിച്ച സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുകയാണെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം. സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു അഖിലേഷിന്റെ പരാമർശം. ‘എസ്പി നിർമ്മിച്ച സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ സർക്കാരിന് അഭിനന്ദനങ്ങൾ. സർക്കാർ രൂപീകരിക്കാൻ മാത്രമല്ല, ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുമെന്ന് കൂടി പ്രതിജ്ഞയെടുക്കണം’ എന്നാണ് അഖിലേഷ് ട്വിറ്ററിൽ കുറിച്ചത്. നേരത്തേയും പലഘട്ടങ്ങളിലും യോഗി ആദിത്യനാഥിന്റെ കാലത്ത് നടന്ന വികസനപ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിച്ച് അഖിലേഷ് പരിഹാസ്യനായിട്ടുണ്ട്.
യോഗി ആദിത്യനാഥിന്റെ വിജയം വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. ‘ പുതിയ ഇന്ത്യയെ വാർത്തെടുക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ് എന്നതാണ് യോഗി ആദിത്യനാഥിന്റെ വിജയത്തിലൂടെ ലഭിച്ച സന്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കാണ് യുപിയിലെ ജനങ്ങൾ വോട്ട് ചെയ്തത്. രാജാവ് ആയിരിക്കാൻ ശ്രമിച്ചവരുടെ രാഷ്ട്രീയത്തിനെതിരായ വിധിയാണ് ഇത്. മതത്തിന്റെ പേരിൽ സംസ്ഥാനത്തെ വിഭജിക്കാൻ ശ്രമിച്ച രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടു. ഉത്തർപ്രദേശിലേത് ഇവിടുത്തെ ജനങ്ങളുടെ വിജയമാണ്. ക്രമസമാധാനവും, സ്ത്രീസുരക്ഷയും ഉറപ്പാക്കുന്ന സർക്കാരാണ് ഇതെന്നും’ സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
Comments