തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ യാത്ര തടസ്സപ്പെട്ടതിന് പിന്നാലെ മജിസ്ട്രേറ്റ് സർക്കിൾ സ്റ്റേഷൻ ഹൗസ് ഓഫീസറെ വിളിച്ചു വരുത്തി വിശദീകരണംതേടി. പേട്ട സ്റ്റേഷൻ ഹൗസ് ഓഫീസറെയാണ് മജിസ്ട്രേറ്റ് ചേംബറിൽ വിളിച്ചു വരുത്തി ശാസിച്ചത്. ഓഫീസർ മാപ്പപേക്ഷിച്ചതോടെ പോകാൻ അനുവദിച്ചു.
പേട്ടയിൽ വെച്ചാണ് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായ അനീസയുടെ യാത്ര തടസ്സപ്പെട്ടത്. ചാക്ക-പേട്ട റോഡിൽ പോലീസ് തന്നെ കയർ കെട്ടി വാഹനം തടയുകയും സമരാനുകൂലികൾ പ്രകടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതോടെ വഞ്ചിയൂർ കോടതിയിൽ പോകാനായി എത്തിയ മജിസ്ട്രേറ്റിന്റെ യാത്ര തടസ്സപ്പെടുകയായിരുന്നു.
പ്രകടനം നടക്കുന്നതിനാൽ ഈഞ്ചക്കൽ വഴി വഞ്ചിയൂരിലേക്ക് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും പേട്ട വഴി മാത്രമേ പോകൂവെന്ന് മജിസ്ട്രേറ്റ് പറഞ്ഞു.മജിസ്ട്രേറ്റിന്റെ വാഹനം സമരക്കാർ തടഞ്ഞില്ലെങ്കിലും ഗതാഗതം തടസ്സപ്പെട്ടതോടെ മജിസ്ട്രേറ്റ് കോടതിയിൽ വൈകിയാണ് എത്തിയത്. തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ റിയാസ് രാജയോട് മജിസ്ട്രേറ്റ് വിശദീകരണം തേടുകയായിരുന്നു.
സമരക്കാർക്ക് സഹായം ഒരുക്കാനാണോ പോലീസ് നിൽക്കുന്നതെന്നും ഗതാഗതം സുഗമമാക്കുകയാണ് പോലീസിന്റെ ദൗത്യമെന്നും പറഞ്ഞതോടെ സ്റ്റേഷൻ ഹൗസ് ഓഫീസർ നേരിട്ട് ചേംബറിലെത്തുകയായിരുന്നു. വാഹനങ്ങൾ തടഞ്ഞതിനും പൊതുനിരത്തിൽ സമരം നടത്തിയതിനും സിപിഎം പ്രവർത്തകരടക്കം 13 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും ഓഫീസർ അറിയിച്ചതോടെയാണ് മജിസ്ട്രേറ്റ് ഓഫീസറെ പോകാൻ അനുവദിച്ചതെന്നാണ് വിവരം.
Comments