ലക്നൗ : മരിച്ച സ്ത്രീയ്ക്ക് ആംബുലൻസിൽ അതിക്രമിച്ച് കയറി ചികിത്സ നൽകിയ കേസിൽ ഡോക്ടർ കഫീൽ ഖാനെതിരെ കേസെടുത്ത് യുപി പോലീസ്. സമാജ്വാദി പാർട്ടിയുടെ ദിയോറിയ-കുശിനഗർ തദ്ദേശ തിരഞ്ഞെടുപ്പിലെ എംഎൽസി സ്ഥാനാർഥിയായി ഡോ. കഫീൽ ഖാനെ പ്രഖ്യാപിച്ചിരുന്നു . അതിനു പിന്നാലെയാണ് ചികിത്സയുടെ പേരിൽ ഈ കാട്ടികൂട്ടൽ നടത്തിയത് .
സർക്കാർ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിന് ആംബുലൻസ് ഡ്രൈവർ പ്രകാശ് പട്ടേലിന്റെ പരാതി പ്രകാരമാണ് സദർ കോട്വാലി പോലീസ് ഡോ.കഫീലിനെതിരെ കേസെടുത്തത് .
വാഹനമിടിച്ച് അത്യാസന നിലയിലായിരുന്ന രോഗി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരണപ്പെട്ടിരുന്നു . ഇത് പറഞ്ഞ ശേഷവും കഫീൽ ഖാൻ സ്ത്രീയെ ബലമായി ആംബുലൻസിൽ കയറി ചികിത്സിക്കുന്നതായി നടിക്കുകയായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ പ്രകാശ് പട്ടേൽ ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ പങ്ക് വച്ച് ജനശ്രദ്ധ ആകർഷിക്കാനുള്ള കഫീൽ ഖാന്റെ ശ്രമവും കേസിന് ശക്തമായ തെളിവായി.
2017 ഓഗസ്റ്റിൽ ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ട് 60 ഓളം കുട്ടികൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയാണ് ഡോ. കഫീൽ ഖാൻ.ഇതുമായി ബന്ധപ്പെട്ട് ഡോ. കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും കഫീൽഖാനെതിരെ സംസ്ഥാന സർക്കാർ കേസെടുത്തിരുന്നു
Comments