മുംബൈ : ആളൊഴിഞ്ഞ പറമ്പിൽ ഭീമാകാരമായ ലോഹ വളയം കണ്ടത് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. തകർന്ന റോക്കറ്റിൽ നിന്നും അടർന്ന വീണ ലോഹഭാഗമാകാം ഇതെന്നാണ് നിഗമനം.
സിന്ദേവാഹി ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയോടെയായിരുന്നു ലോഹവളയം കണ്ടത്. നടക്കാൻ ഇറങ്ങിയ ചിലരുടെ ശ്രദ്ധയിലാണ് ഇത് ആദ്യം പെട്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ലോഹവളയത്തിന് മൂന്ന് മീറ്ററോളം വ്യാസം ഉണ്ട്. വിവരം അറിഞ്ഞതിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി പ്രവർത്തകരും, വിദഗ്ധരും സ്ഥലത്ത് എത്തി ലോഹവളയം പരിശോധിച്ചു. റോക്കറ്റ് ബൂസ്റ്ററിന്റെ ഭാഗമാണ് നിലം പതിച്ചിരിക്കുന്നത് എന്ന നിഗമനത്തിലാണ് വിദഗ്ധർ. ഇന്നലെ രാത്രി ആകാശത്ത് സ്‌ഫോടനം നടന്നത് കണ്ടതായുള്ള പ്രദേശവാസികളുടെ മൊഴികൾ ഈ സാദ്ധ്യത ഉറപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ന്യൂസിലാന്റിൽ നിന്നും രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു. ഈ ഉപഗ്രഹങ്ങളുമായി പോയ റോക്കറ്റ് ആയിരിക്കാം തകർന്നത് എന്നാണ് സംശയിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ലഭ്യമായിട്ടില്ല. അതേസമയം തകർന്ന് വീണത് എന്താണെന്ന് അറിയാതെ അങ്കലാപ്പിലും, അപകടത്തിൽ നിന്നും രക്ഷപ്പെട്ട സമാധാനത്തിലുമാണ് ആളുകൾ.
















Comments