കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് കാവ്യയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്.
സാക്ഷി എന്ന നിലയിൽ ആണ് കേസിൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ നൽകിയിരിക്കുന്ന നമ്പറിലേക്ക് എസ്എംഎസ് സന്ദേശമായാണ് അസൗകര്യമുണ്ടെന്ന് നടി അറിയിച്ചത്. ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് ശേഷം തന്നെ വീട്ടിൽ വന്ന് ചോദ്യം ചെയ്യാമെന്നും നടി അറിയിച്ചു.
ഇത്തരം കേസുകളിൽ വനിതകളുടെ മൊഴി അവർക്ക് ഇഷ്ടമുള്ള സ്ഥലത്തുവെച്ച് എടുക്കണമെന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ ബുധനാഴ്ച ആലുവയിലെ വീട്ടിൽ വെച്ച് കാവ്യയുടെ മൊഴിയെടുക്കുമെന്നാണ് സൂചന.
കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെയും, കാവ്യയെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനായി തിങ്കളാഴ്ച രാവിലെ പോലീസ് ക്ലബിൽ ഹാജരാകാൻ അദ്ദേഹത്തിനും നോട്ടീസ് നൽകിയിരുന്നു.
Comments