ഇസ്ലമാബാദ്: ഇമ്രാൻഖാൻ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനെ പുതിയ പ്രധാനമന്ത്രിയായി പ്രതിപക്ഷം നാമനിർദ്ദേശം ചെയ്തു. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായിട്ടാണ് പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം നേതാവായ ഷെഹ്ബാസിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചിരിക്കുന്നത്. നാളെ തന്നെ ഷെഹ്ബാസ് ഷെരീഫിന്റെ സത്യപ്രതിജ്ഞയുണ്ടാകുമെന്നും സൂചനയുണ്ട്. ചൈന-പാക് ബന്ധത്തിന് ഇമ്രാൻ ഖാനെക്കാൾ മികച്ചത് ഷെഹ്ബാസ് ഷെരീഫ് ആണെന്ന വാർത്തകളാണ് ചൈനീസ് മാദ്ധ്യമങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത്.
ഇമ്രാൻ ഖാനെ പുറത്താക്കി ഷെഹ്ബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയാകാനുള്ള സാദ്ധ്യതകളെ ചൈനീസ് മാദ്ധ്യമങ്ങൾ വലിയ ആവേശത്തിലാണ് നൽകിയത്. പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം ഇമ്രാൻ ഖാനെക്കാൾ ഇനി മികച്ചതാകുമെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് തവണ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിന്റെ ഇളയ സഹോദരൻ ഷെഹ്ബാസിന്റെ നേതൃത്വത്തിൽ പാക്-ചൈന ബന്ധം മെച്ചപ്പെടുമെന്ന വിലയിരുത്തലിലാണ് ചൈന.
ചൈനയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സംരക്ഷിക്കുന്നതിനും ഷെഹ്ബാസ് ഷെരീഫ് സർക്കാർ പ്രാധാന്യം നൽകും. നേരത്തെ ചൈനയുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ ഷെരീഫ് കുടുംബം വലിയ മുൻതൂക്കം നൽകിയിരുന്നു. 60 ബില്യൺ യുഎസ് ഡോളറിന്റെ ചൈന-പാകിസ്താൻ ഇടനാഴി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കാലത്താണ് മെച്ചപ്പെട്ട പുരോഗതി കൈവരിച്ചത്.
ഇമ്രാൻ ഖാന്റേത് പെട്ടെന്ന് ഉയർന്നു വന്ന പാർട്ടിയാണെന്നും ഷെരീഫ് കുടുംബത്തിലേത് പരമ്പരാഗതമായുള്ളതാണെന്നുമാണ് ചൈനീസ് സർക്കാർ മുന്നോട്ടുവെക്കുന്ന അഭിപ്രായം. പരമ്പരാഗതമായുള്ള പാർട്ടിയാണ് മെച്ചപ്പെട്ടതെന്നാണ് ചൈനീസ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നതും. 2018 ൽ ഇമ്രാൻ ഖാൻ അധികാരമേറ്റതിന് ശേഷം ചൈനയുടെ വലിയ ആരാധകനായി മാറിയെങ്കിലും അദ്ദേഹം പ്രതിപക്ഷത്തായിരിക്കുമ്പോൾ ചൈനയുമായുള്ള പദ്ധതിയിലടക്കം വലിയ വിമർശനമാണ് ഉന്നയിച്ചത്. ഇക്കാരണത്താലും ഇമ്രാനെക്കാൾ എന്തുകൊണ്ടും മികച്ചത് നവാസ് ആണെന്ന വാദമാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കുവെയ്ക്കുന്നത്.
Comments