ശ്രീനഗർ: 29-ന് ആരംഭിക്കുന്ന അമർനാഥ് യാത്രയുടെ ഓഫ് ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സരസ്വതി ധാമിലാണ് രജിസ്ട്രേഷൻ നടക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന എല്ലാ തീർത്ഥാടകർക്കും ടോക്കൺ കൈമാറുമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മനു ഹൻസ അറിയിച്ചു. ആധാർ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷൻ നടത്തുന്നത്.
വൈഷ്ണവി ധാം, മഹാജൻ ഹാൾ, പഞ്ചായത്ത് ഭവൻ എന്നിവിടങ്ങളിലാണ് മൂന്ന് രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഉള്ളത്. രജിസ്റ്റർ ചെയ്യുന്നതിനായി രാവിലെ തന്നെ 1000-ത്തോളം തീർത്ഥാടകർ സ്ഥലത്തെത്തിയിട്ടുണ്ട്. 13 വയസിന് താഴെയോ 70 വയസിന് മുകളിലോ പ്രായമുള്ള തീർത്ഥാടകർക്കും ഗർഭിണികൾക്കും യാത്ര അനുവദിക്കില്ലെന്ന പ്രത്യേക നിർദേശവും സർക്കാർ പുറത്തിറക്കി.
മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇന്ന് 2000 രജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ഇവിടെ വരേണ്ടതില്ലെന്നും നിർദേശമുണ്ട്.
കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ ക്രമീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യാനെത്തുന്ന എല്ലാവർക്കും ആവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കിയതായി മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്ഥലത്ത് രാവിലെ തന്നെ നീണ്ട ക്യൂവാണ് ഉള്ളത്. യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് ഉധംപൂർ ഡെപ്യൂട്ടി കമ്മീഷണർ സലോനി റായ് പറഞ്ഞു.















