തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ തള്ളി. ചീഫ് സെക്രട്ടറിയാണ് തള്ളിയത്.
സ്വർണക്കടത്ത് കേസുൾപ്പടെ നിലനിൽക്കുന്നതിനാൽ സ്വയം വിരമിക്കൽ അനുവദിക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ഒരാഴ്ച മുമ്പാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ശിവശങ്കർ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയത്. 2023 ജനുവരി വരെ സർവ്വീസ് കാലവധി നിലനിൽക്കേയാണ് അപേക്ഷ നൽകിയത്.
കായിക പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിന് കൂടുതൽ വകുപ്പുകളുടെ ചുമതല നൽകി ഇന്നലെ ഉത്തരവിറങ്ങിയിരുന്നു.മന്ത്രിസഭായോഗത്തിൽ മൃഗസംരക്ഷണം, ക്ഷീര സംരക്ഷണം എന്നീ വകുപ്പുകളുടെ അധിക ചുമതലയാണ് നൽകിയത്.സ്വയം വിരമിക്കൽ അപേക്ഷക്കു പിന്നാലെയാണ് ഇന്നലെ കൂടുതൽ വകുപ്പുകളുടെ ചുമതല നൽകിയത്.
നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ സസ്‌പെൻഷനിലായിരുന്നു. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെയായിരുന്നു ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. പിന്നീട് നടന്ന അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതി ചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലിൽ കഴിയുകയും ചെയ്തു.
തുടർന്ന്2022 ജനുവരിയിലാണ് തിരികെ സർവ്വീസിലെത്തിയത്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി രൂപീകരിച്ചാണ് തിരികെ സർവ്വീസിലെത്തിച്ചത്.
ഇന്നലെയാണ് കെആർ ജ്യോതിലാലിനെ വീണ്ടും പൊതുഭരണ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിച്ചും ശിവശങ്കറിന് അധിക ചുമതല നൽകിയും ഉത്തരവിറങ്ങിയത്. ഇതിന് പിന്നാലെയാണ് ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ നിരസിച്ചത്.
















Comments