ന്യൂഡൽഹി : അൽ ഉമർ മുജാഹിദ്ദീൻ സ്ഥാപകനും കമാൻഡറുമായ മുഷ്താഖ് അഹമ്മദ് സർഗാറിനെ കൊടും ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയമമനുസരിച്ചാണ് നടപടി. 1999 ൽ ഭീകരർ ഹൈജാക്ക് ചെയ്ത് കാണ്ഡഹാറിൽ ഇറക്കിയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരുടെ ജീവന് പകരം ഇന്ത്യ വിട്ടയച്ച ഭീകരരിൽ ഒരാളാണ് മുഷ്താഖ് അഹമ്മദ് സർഗാർ.
ജമ്മു കശ്മീർ സ്വദേശിയായ മുഷ്താഖിന് ഇപ്പോൾ ഏകദേശം 55 വയസാണ് പ്രായം. സർഗാർ സ്ഥാപിച്ച അൽ ഉമർ മുജാഹിദ്ദീൻ സംഘടനയെ നേരത്തെ തന്നെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്നും മുക്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇയാൾ പ്രവർത്തിക്കുന്നത്. ഇതിനായി ആയുധക്കടത്ത് നടത്താനും ഭീകരാക്രമണങ്ങൾക്കും ഇയാൾ നേതൃത്വം നൽകി. ഭീകര സംഘടനയിൽ നിന്നും പരിശീലനം നേടാൻ ഇയാൾ 1988 ലും 1989 ലും പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്നാണ് വിവരം.
ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്കും കശ്മീരി പണ്ഡിറ്റുകൾക്കും നേരെ ആക്രമണം നടത്തുന്നത് പതിവായിരുന്നു. ഇത്തരത്തിൽ ഭീകരാക്രമണങ്ങളിലൂടെ നിരവധി പേരെ ഇയാൾ വധിച്ചിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും ജെയ്ഷെ മുഹമ്മദിന്റെയും സഹായത്തോടെയാണ് ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ ഇയാൾ ആക്രമണം നടത്തിയത്. 2002 ൽ ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും സർഗാറിന്റെ നേതൃത്വത്തിൽ ഭീകരാക്രമണങ്ങൾ നടന്നിരുന്നു.
ഖാലിസ്ഥാൻ ഭീകര സംഘടനയ്ക്കൊപ്പം ചേർന്നും ഇയാൾ ഇന്ത്യയ്ക്കെതിരെ പ്രവർത്തിച്ചിട്ടുണ്ട്. കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീകരാക്രമണ ഗൂഢാലോചന, ഭീകരാക്രണം, ഭീകരാക്രമണ ഫണ്ട് ശേഖരണം തുടങ്ങി ഇയാൾക്കെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കും ലോകത്തിന്റെയും സമാധാനത്തിന് ഭീഷമിയാണ് സർഗാർ എന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ കുറ്റപ്പെടുത്തുന്നു.
നിലവിൽ ഇയാൾ പാകിസ്താനിലാണെന്നാണ് വിവരം. കശ്മീരിലെ ശ്രീനഗറിലെ നൗഹാട്ടയിലായിരുന്നു സർഗാർ വളർന്നത്. 1989ൽ ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മൊഹമ്മദ് സയീദിന്റെ മകൾ റുബയ്യ സയീദിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ അംഗമായിരുന്നു സർഗാർ. അന്നും തീവ്രവാദികളെ പകരം വിട്ടയച്ചാണ് റുബയ്യയെ സർക്കാർ മോചിപ്പിച്ചത്. 1992 മെയിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നത്.
Comments