കൊല്ലം : പിതാവിന്റെ സ്വത്തിൽ നിന്നും പങ്ക് സഹോദരിയ്‌ക്ക് നൽകില്ലെന്ന വാശിയിൽ ഉറച്ച് കെ.ബി ഗണേഷ് കുമാർ എംൽഎ. ഇതോടെ തർക്കം പരിഹരിക്കാനായി വിളിച്ചു ചേർത്ത മദ്ധ്യസ്ഥ ചർച്ച പരാജയപ്പെട്ടു. മുൻ മന്ത്രിയും പിതാവുമായ ആർ ബാലകൃഷ്ണപിള്ളയുടെ സ്വത്തിന്റെ മൂന്നിൽ ഒരു ഭാഗം വേണമെന്ന സഹോദരി ഉഷയുടെ ആവശ്യമാണ് ഗണേഷ്‌കുമാർ അംഗീകരിക്കാത്തത്. ഇതോടെ കേസിൽ കൊട്ടാരക്ക സബ് കോടതി വിശദമായ വാദം കേൾക്കും.
ഈ മാസം ആറിന് നടന്ന മദ്ധ്യസ്ഥ ചർച്ചയിൽ ആണ് സ്വത്തുക്കളുടെ മൂന്നിൽ ഒരുഭാഗം നൽകണമെന്ന് ഉഷ ആവശ്യപ്പെട്ടത്. അല്ലാതെ കേസ് പിൻവലിക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിന് മറുപടി പറയാൻ സാവകാശം ആവശ്യപ്പെട്ട ഗണേഷ് കുമാർ ബുധനാഴ്ച നടന്ന മദ്ധ്യസ്ഥ ചർച്ചയിൽ വീണ്ടും എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
പിതാവിന്റെ പേരിൽ വ്യാജവിൽപ്പത്രം ഉണ്ടാക്കി ഗണേഷ് കുമാറും, സഹോദരി ബിന്ദു ബാലകൃഷ്ണനും സ്വത്തുക്കൾ തട്ടാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷ പരാതി നൽകിയത്. പിതാവിന്റെ പേരിലുളള സ്വത്തുവകകളുടെ പട്ടികയും ഉഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വാളകം, കൊട്ടാരക്കര, അറയ്‌ക്കൽ, ചക്കുവരക്കൽ, ഇടമുളക്കൽ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലമാണ് ബാലകൃഷ്ണപിള്ളയ്‌ക്കുള്ളത്. മിക്ക സ്ഥലങ്ങളും ഉയർന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്. കൊടൈക്കനാലിൽ ഇരുനില കെട്ടിടം, വാളകത്തെ രാമവിലാസ് ഹയർ സെക്കൻഡറി സ്‌കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാർത്താണ്ഡൻകര തിങ്കൾകരിക്കകത്ത് സ്‌കൂൾ, അറക്കൽ വില്ലേജിൽ രാമവിലാസം ബിഎഡ് കോളേജ് എന്നിവയും ഉണ്ട്. 270 പവൻ സ്വർണ്ണാഭരണങ്ങളും പിതാവിന്റെ പേരിലുണ്ടെന്നും ഉഷ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Comments