വ്യത്യസ്തമായ കഥയിലൂടെ ഒരു നാട്ടിലെ ചെറിയ മനുഷ്യരുടെ കഥ പറയുന്ന സിനിമയാണ് അത്ഭുത ദ്വീപ്. പൊക്കം കുറഞ്ഞ പുരുഷന്മാരും പൊക്കമുള്ള സ്ത്രീകളുമുള്ള ദ്വീപിലേക്ക് നാല് നാവികർ എത്തി കഷ്ടപ്പെടുകയും, പിന്നീട് ആ നാടിനെ ഇവർ രക്ഷിക്കുകയും ചെയ്ത ചിത്രം മലയാളി മനസ്സിൽ ഇന്നും മായാതെയുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച ഫാൻസി മൂവി ഏതെന്ന് ചോദിച്ചാൽ ആദ്യം മനസിലേക്ക് വരിക വിനയന്റെ ഈ സിനിമയായിരിക്കും. റിലീസ് ചെയ്ത് വർഷങ്ങൾ കഴിയുമ്പോൾ ഈ ചിത്രം വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്.
സിനിമയിലെ നായികയായി മല്ലിക കപൂറിനെ പറഞ്ഞുപറ്റിച്ചാണ് സിനിമയിൽ അഭിനയിപ്പിച്ചതെന്ന ഗിന്നസ് പക്രുവിന്റെ വെളിപ്പെടുത്തലാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഇതിൽ വിശദീകരണവുമായാണ് സംവിധായകൻ വിനയൻ രംഗത്തെത്തിയിരിക്കുന്നത്. പക്രു പറഞ്ഞത് സത്യമാണെന്നും എന്നാൽ യഥാർഥത്തിൽ പറ്റിക്കപ്പെട്ടത് മലയാളത്തിലെ ചില ‘വിലക്കൽ’ സംഘടനകളാണെന്നുമാണ് സംവിധായകൻ വിനയൻ പറയുന്നത്.
സിനിമയിൽ അഭിനയിക്കുന്നവരെപ്പറ്റി ആരോടും ഒന്നും പറയരുതെന്ന് മല്ലിക കപൂറിനോട് പ്രത്യേകം പറഞ്ഞിരുന്നു. പ്രിഥ്വിരാജാണ് സിനിമയിലെ നായകൻ എന്ന് കൽപ്പനയ്‌ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. പൃഥ്വിരാജിന് ചില സിനിമാ സംഘടനകൾ ആ സമയത്ത് വിലക്കേർപ്പെടുത്തിയിരുന്നു. ആ വിലക്കിനെ മറികടന്ന് രാജുവിനെ എന്റെ ചിത്രത്തിൽ അഭിനയിപ്പിക്കും എന്ന തീരുമാനത്തിലായിരുന്നു താൻ എന്നും വിനയൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം-
അത്ഭുതദ്വീപിൽ യഥാർത്ഥത്തിൽ പറ്റിക്കപ്പെട്ടത് സിനിമയിലെ ചില വിലക്കൽ സംഘടനകളാണ്. മല്ലിക കപൂർ ഇന്നും ആ സിനിമയെ ഓർക്കുന്നത് അത്ഭുതത്തോടെയാണ് എന്ന് പറയാറുണ്ട്. ഗിന്നസ് പക്രു പറഞ്ഞതു പോലെ അത്ഭുതദ്വീപിലെ നായിക മല്ലിക കപൂറിനോട് പൃഥ്വിരാജാണ് നായകൻ എന്നല്ല പറഞ്ഞിരുന്നത്.
പൊക്കം കുറഞ്ഞവരുടെ രാജ്യത്തെ രാജകുമാരൻ ഗജേന്ദ്രന് കല്യാണം ഉറപ്പിച്ചിരുന്ന രാജകുമാരി പൃഥ്വിരാജിന്റെ കഥാപാത്രവുമായി പ്രണയത്തിലാവുന്ന കഥ തന്നെയാണ് മല്ലികയോട് പറഞ്ഞത്. പക്ഷേ അഭിനയിക്കുന്നവരെ പറ്റി ഒരു വിവരവും വെളിയിൽ പറയരുതെന്ന് മല്ലികയോടെ നിഷ്‌കർഷിച്ചിരുന്നു. അത്ഭുതദ്വീപിന്റെ കഥ കേട്ട അന്നു മുതൽ തന്റെ നായിക ആരാണെന്ന് ആകാംക്ഷയോടെ ചോദിച്ചിരുന്ന പക്രുവിനോട് അതൊരു സസ്‌പെൻസാണ് വെയിറ്റ് ചെയ്യൂ എന്ന് ഞാൻ തമാശയിൽ പറയുമായിരുന്നു.
മലയാള സിനിമയിലെ അന്നത്തെ അറിയപ്പെടുന്ന നായികമാർ ആരെങ്കിലുമായിരിക്കും അത്ഭുതദ്വീപിലെ നായിക എന്നാണ് പലരും ധരിച്ചത്. പക്ഷേ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ കലാഭവൻ മണിയുടെ നായികായി അഭിനയിക്കാൻ അന്ന് ലൈംലൈറ്റിൽ നിന്നിരുന്ന നായികമാരോട് സംസാരിച്ചപ്പോൾ ചിരിച്ചുകൊണ്ട് സവിനയം ഒഴിഞ്ഞു മാറിയ കാര്യം എന്റെ മനസ്സിൽ ഉണ്ടായിരുന്നല്ലോ.. ആ നടിമാരിൽ ആരെങ്കിലും രണ്ടടി പൊക്കമുള്ള പക്രുവിന്റെ നായികയായി അഭിനയിക്കാൻ വരുമെന്ന് ചിന്തിക്കാൻ മാത്രം വിഡ്ഢിയല്ലല്ലോ ഞാൻ. അതുകൊണ്ട് ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ പഞ്ചാബി കുടുംബത്തിൽ ജനിച്ച സുന്ദരിയായ മല്ലികയെ നായികയായി കണ്ടുവച്ചിരുന്നു.
പൃഥ്വിരാജ് ആ ചിത്രത്തിലുണ്ടെന്ന് വെളിയിൽ പറയരുതെന്ന് നിർദ്ദേശിക്കാൻ അന്നൊരു പ്രത്യേക കാരണമുണ്ടായിരുന്നു. പൃഥ്വിരാജിന് ചില സിനിമാ സംഘടനകൾ ആ സമയത്ത് വിലക്കേർപ്പെടുത്തിയിരുന്നു. ആ വിലക്കിനെ മറികടന്ന് രാജുവിനെ എന്റെ ചിത്രത്തിൽ അഭിനയിപ്പിക്കും എന്ന തീരുമാനത്തിൽ ആയിരുന്നു ഞാൻ. ഒഴുക്കിനെതിരെ നീന്തുക എന്ന ഒരു കുഴപ്പം പിടിച്ച സ്വഭാവം അന്നും ഇന്നും എനിക്കുണ്ട്. എന്റെ പ്ലാൻ പറഞ്ഞപ്പോൾ രാജുവിന്റെ അമ്മ മല്ലിക ചേച്ചിക്കും വളരെ സന്തോഷമായി. മുന്നൂറിലധികം പൊക്കം കുറഞ്ഞവരെ വച്ചെടുക്കുന്ന സിനിമയിൽ പക്രുവാണ് നായകൻ എന്ന രീതിയിൽ പരസ്യം കൊടുത്ത ശേഷമാണ് ജഗതി ശ്രീകുമാറിനും, ജഗദീഷിനും, ഇന്ദ്രൻസിനും, കൽപനയ്‌ക്കും ഒക്കെ അഡ്വാൻസ് കൊടുത്ത് എഗ്രിമെന്റിട്ടത്.
ആ കൂട്ടത്തിൽ കൽപനയ്‌ക്ക് മാത്രമാണന്ന് പൃഥ്വിരാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന നടൻ എന്ന വിവരം അറിയാമായിരുന്നത്. ഇത്തരം അന്യായമായ വിലക്കിനേയും ഒറ്റപ്പെടുത്തലിനെയും ഒക്കെ എതിർത്തു തോൽപ്പിക്കണം എന്ന ശക്തമായ അഭിപ്രായമുള്ള ആളായിരുന്നു കൽപന. ഏതോ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ജഗതിച്ചേട്ടനേയും കൽപനയേയും കാണുന്നത്. ഇതിൽ പൃഥ്വിരാജുണ്ടെന്നാണ് ആരോ പറഞ്ഞത് അയാളുണ്ടെങ്കിൽ അഭിനയിക്കാൻ പറ്റില്ല കേട്ടോ, സംഘടന ഭയങ്കര വാശിയിലാ എന്നു പറഞ്ഞ ജഗതിച്ചേട്ടനോട് വിനയേട്ടനല്ലേ പറഞ്ഞത് പക്രുവാണ് നായകൻ എന്ന് പിന്നെ നമുക്കെന്താ പ്രശ്‌നം എന്നു പറഞ്ഞ് കണ്ണിറുക്കിക്കൊണ്ട് എന്നെ നോക്കി ചിരിച്ച കൽപനയുടെ മുഖം ഇന്നും ഞാനോർക്കുന്നുണ്ട്.
അന്നാ എഗ്രിമെന്റ് ഒപ്പിടുമ്പോൾ ജഗതിച്ചേട്ടന്റെ ഉള്ളിലും പൃഥ്വിയുടെ കാര്യം അറിയാമായിരുന്നോ എന്നെനിക്ക് സംശയമാണ് – കാരണം, എഗ്രിമെന്റ് ഒക്കെ ഒപ്പിട്ട് വാങ്ങിയതിനു ശേഷം പൃഥ്വിരാജിന്റെ ദേഹത്ത് പത്തോളം കൊച്ചുമനുഷ്യർ കയറി ഇരിക്കുന്ന ഫോട്ടോയോടെ അത്ഭുതദ്വീപിന്റെ റൈറ്റപ്പ് പത്രത്തിൽ വന്നപ്പോൾ എഗ്രിമെന്റ് ഒപ്പിട്ടു പോയില്ലേ ഇനിയിപ്പോ അഭിനയിക്കാതിരിക്കാൻ പറ്റുമോ എന്ന് സംഘടനയിൽ പറഞ്ഞ ജഗതിച്ചേട്ടനും ആ വിലക്കിനെ എതിർത്തിരുന്നു എന്നതാണ് സത്യം. അങ്ങനെ അത്ഭുതദ്വീപിന്റെ റിലീസോടെ പൃഥ്വിരാജിനെതിരെയുള്ള വിലക്ക് ഒലിച്ചു പോയി. രാജു സജീവമായി സിനിമയിൽ തിരിച്ചു വന്നു.
പക്ഷേ വിദേശമാദ്ധ്യമങ്ങൾ പോലും വ്യത്യസ്തമെന്ന് പരാമർശിച്ച ആ ഫാന്റസി ചിത്രത്തെ പറ്റി മലയാള സിനിമയിലെ സുഹൃത്തുക്കൾക്ക് മാത്രം നല്ല അഭിപ്രായം തോന്നിയില്ല. ഇന്നത്തെ പോലെ സോഷ്യൽ മീഡിയ സജീവമല്ലാതിരുന്ന ആ കാലത്ത് സിനിമയിലെ ചില കോക്കസുകളായിരുന്നല്ലോ നല്ലതും ചീത്തയുമൊക്കെ തീരുമാനിച്ചിരുന്നത്. അതുകൊണ്ട് തന്നെയായിരിക്കാം 17 വർഷം മുൻപ് ഇറങ്ങിയ ആ ചിത്രം വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെടാതെ പോയത്. പക്ഷേ ആ ചിത്രത്തോടെ കുഞ്ഞു മനുഷ്യരെല്ലാം സെലിബ്രിറ്റികളായി.
അത്ഭുതദ്വീപോടെ പക്രു ഗിന്നസ് പക്രുവായി. എന്നു മാത്രമല്ല ഒട്ടേറെ കുഞ്ഞു മനുഷ്യർക്ക് വിവാഹം കഴിക്കുവാനും കുടുംബം പോറ്റുവാനുമുള്ള പോസിറ്റീവ് എനർജിയായി മാറി ആ ചിത്രം. ഞാൻ തന്നെ അവരിൽ നിരവധി പേരുടെ വിവാഹത്തിന് നേരിട്ട് പങ്കെടുത്തു. ഇന്നും പുതിയ ജനറേഷനിൽ പെട്ട ചെറുപ്പക്കാർ ഈ ചിത്രത്തെ കുറിച്ച് ട്രോളുകൾ ഇറക്കുകയും മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി ചിത്രമെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.
അത്ഭുതദ്വീപില്‍ യഥാര്‍ത്ഥത്തില്‍ പറ്റിക്കപ്പെട്ടത് സിനിമയിലെ ചില വിലക്കല്‍ സംഘടനകളാണ്. മല്ലിക കപൂര്‍ ഇന്നും ആ സിനിമയെ…
Posted by Vinayan Tg on Thursday, April 21, 2022
Comments