പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലപാതക കേസിലെ പ്രതികളെ പിടികൂടാൻ പോപ്പുലർ ഫ്രണ്ട് സ്വാധീന മേഖലകളിൽ പോലീസിന്റെ പരിശോധന. പട്ടാമ്പിയിലും തൃത്താലയിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും പാർട്ടി ഓഫീസുകളിലുമാണ് പോലീസ് പരിശോധന നടത്തുന്നത്. കൊലപാതക കേസിലെ പ്രതികൾ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ ഒളിവിൽ കഴിഞ്ഞുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശികളാണെന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
പട്ടാമ്പിയും പരിസര പ്രദേശങ്ങളും പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലയാണ്. ശ്രീനിവാസനെ കൊലപ്പെടുത്താൻ ഇവിടെ വെച്ചാണ് ഗൂഢാലോചന നടന്നത് എന്നാണ് പോലീസിന് ലഭിച്ച വിവരം. കൊലപാതകത്തിന് ശേഷം പ്രതികൾ ഇവിടെയാണ് ഒളിച്ച് താമസിച്ചത് എന്നും റിപ്പോർട്ടുണ്ട്.
ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എന്നാൽ പരിശോധന നടക്കുന്ന പ്രദേശങ്ങളിലെ പല നേതാക്കളും ഒളിവിൽ പോയിരിക്കുകയാണ്. പോലീസിനെ ഭയന്നാണ് ഇവർ ഒളിവിൽ പോയിരിക്കുന്നത് എന്നാണ് നിഗമനം.
ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരളെ ഇന്ന് പിടികൂടിയിരുന്നു. പാലക്കാട് മേഖലയിൽ നിന്ന് ഇഖ്ബാൽ എന്നയാളാണ് പിടിയിലായത്. മൂന്ന് ബൈക്കുകളിലായാണ് ആറംഗ സംഘം ശ്രീനിവാസിനെ കൊലപ്പെടുത്താൻ എത്തിയത്. ഇതിൽ വെളള സ്‌കൂട്ടറിൽ സഞ്ചരിച്ച ആളായിരുന്നു ഇഖ്ബാൽ. ഇയാൾക്കൊപ്പം കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നയാളും പിടിയിലായിട്ടുണ്ട്. പ്രതികളെ പിടികൂടാൻ ഇന്നലെയും പോലീസ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
Comments