കൊച്ചി: തൃക്കാക്കരയിൽ സിപിഎം അന്തിമമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇപ്പോൾ പുറത്തു വരുന്ന പേര് ഊഹാപോഹം മാത്രമാണ്. സിപിഎമ്മിന് ഒരു സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിന് നടപടി ക്രമങ്ങളുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ കഴിഞ്ഞെങ്കിലും അതനുസരിച്ച് തമ്മിലടിയും തുടങ്ങിയിട്ടുണ്ട്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം പുറത്തിറങ്ങിയ മന്ത്രി പി രാജീവും നേരത്തെ പ്രതികരിച്ചിരുന്നു.
അഡ്വ.കെ.എസ്.അരുൺകുമാർ തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നാണ് വാർത്തകൾ പുറത്ത് വന്നിരുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അഭിഭാഷകനായ അരുൺകുമാർ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഔദ്യോഗികമായ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. നിലവിൽ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷൻ, സിഐടിയു ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ പദവികൾ അരുൺകുമാർ വഹിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അന്തരിച്ച എംഎൽഎ പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിക്കുമെന്ന് കോൺഗ്രസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
Comments