കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രിയ്‌ക്ക് വിരുന്നൊരുക്കി ബിസിസിഐ അദ്ധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി. കൊൽക്കത്തയിലെ ഗാംഗുലിയുടെ വസതിയിലായിരുന്നു ഇന്ന് വൈകിട്ട് വിരുന്നൊരുക്കിയത്. അമിത് ഷായുടെ സന്ദർശന വിവരം അറിഞ്ഞ് നിരവധി പേർ ഗാംഗുലിയുടെ വസതിയ്‌ക്ക് മുന്നിൽ തടിച്ചു കൂടിയിരുന്നു. ബംഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമിത് ഷാ പര്യടനം നടത്തുന്നത്.
ഗാംഗുലിയുടെ വീടിന് മുന്നിൽ തടിച്ചു കൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്ത ശേഷമാണ് അമിത് ഷാ വീട്ടിനുള്ളിലേക്ക് പ്രവേശിച്ചത്. അമിത് ഷായ്‌ക്ക് സസ്യാഹാരം മാത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു പതിറ്റാണ്ടായി അറിയാമെന്നും അദ്ദേഹവുമായി നിരവധി തവണ കൂടിക്കാഴ്‌ച്ച നടത്തിയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ബംഗാളിലെത്തിയത്.
‘ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ നേരിൽ സംസാരിക്കാനുണ്ട്. 2008 മുതൽ അദ്ദേഹത്തെ എനിക്കറിയാം. ക്രിക്കറ്റ് കളിക്കുന്ന സമയത്ത് അമിത് ഷായെ നേരിൽ കണ്ടിട്ടുണ്ട്. എന്നാൽ മിക്ക സമയത്തും ഓരോരോ തിരക്കുകൾ കാരണം അധികം കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ മകനൊപ്പമാണ് ജോലി ചെയ്യുന്നതെ’ന്നും ഗാംഗുലി പറഞ്ഞു.
അമിത് ഷായ്‌ക്ക് വേണ്ടി എന്ത് പ്രത്യേക വിഭവമാണ് ഒരുക്കിയതെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അദ്ദേഹമൊരു വെജിറ്റേറിയൻ ആണെന്നാണ് ഗാംഗുലി നൽകിയ മറുപടി.വിരുന്നിന് ശേഷം കൊൽക്കത്തയിലെ സാംസ്‌കാരിക മന്ത്രായലം സംഘടിപ്പിക്കുന്ന പരാപാടിയിലും അമിത് ഷാ പങ്കെടുത്തു. ഗാംഗുലിയുടെ ഭാര്യയും നർത്തകിയുമായ ഡോണ ഗാംഗുലിയും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്.
Comments