ഭോപ്പാൽ : ഡിജെ പാർട്ടിയ്ക്കിടെ പതിനെട്ടുകാരൻ കുഴഞ്ഞുവീണ് മരിച്ചു. മദ്ധ്യപ്രദേശിലെ ഉജ്ജെയിൻ ജില്ലയിൽ അംബോഡിയ സ്വദേശിയായ ലാൽ സിംഗാണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി താജ്പൂരിൽ എത്തിയതായിരുന്നു.
ഉച്ചത്തിൽ ഡിജെ മ്യൂസിക് വെച്ച് ഡാൻസ് കളിച്ച് ആഘോഷിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആഘോഷത്തിനിടെ ലാൽ സിംഗ് ബോധം കെട്ട് വീഴുകയായിരുന്നു. പതിനെട്ടുകാരനെ ഉടൻ അടുത്തുള്ള ആശുപത്രിയിലും പിന്നീട് ഉജ്ജെയിനിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഹൃദയത്തിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തി. ഡിജെ മ്യൂസിക്കിന്റെ ഉച്ചത്തിലുള്ള ശബ്ദം കാരണമാണ് ഹൃദയത്തിൽ രക്തം കട്ടപിടിച്ചത് എന്ന് ഡോക്ടർമാർ പറയുന്നു.
ഡിജെ അല്ലെങ്കിൽ മറ്റേതെങ്കിലും ശബ്ദ സംവിധാനത്തിൽ നിന്ന് ഉച്ചത്തിലുള്ള സംഗീതം കേൾക്കുമ്പോൾ, അത് അസാധാരണമായ ശാരീരിക പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർ ജിതേന്ദ്ര ശർമ്മ അവകാശപ്പെട്ടു. ഒരു നിശ്ചിത അളവിലുള്ള ഡെസിബെലിന് അപ്പുറത്തുള്ള ശബ്ദങ്ങൾ മനുഷ്യർക്ക് ഹാനികരമാകുമെന്നും ഹൃദയം, തലച്ചോറ് തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments