തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 124 പരിശോധനകൾ നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 7 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 28 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയെന്നും 9 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
കഴിഞ്ഞ 13 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2,981 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 270 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 990 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 368 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 221 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. ജ്യൂസ് കടകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ 445 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 65 കടകൾക്ക് നോട്ടീസ് നൽകിയെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ 6,566 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4,404 പരിശോധനകളിൽ 2,362 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. 93 പേർക്ക് നോട്ടീസ് നൽകി. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 609 സ്ഥാപനങ്ങൾ പരിശോധിച്ചു. 148 സർവയലൻസ് സാമ്പിളുകൾ ശേഖരിച്ചു. പരിശോധനകൾ തുടരുന്നതാണെന്നും മന്ത്രി വീണാ ജോർജ്ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Comments