തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. എൻഡിആർഎഫിന്റെ അഞ്ച് സംഘമാണ് കേരളത്തിലെത്തുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ജലകമ്മീഷൻ അറിയിച്ചു.
അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, പാലക്കാട് വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
24 മണിക്കൂറിൽ 204.5 മില്ലി ലിറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ വർഷങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയുണ്ടായ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അതിശക്തമായ മഴമുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറിതാമസിക്കണമെന്നും നിർദ്ദേശമുണ്ട്.
















Comments