മുംബൈ: 1993ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതികളായ നാല് പേർ ഗുജറാത്തിൽ പിടിയിൽ. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നുമാണ് ഇവരെ പിടികൂടുന്നത്. വ്യാജ പാസ്പോർട്ടുമായി ഇവർ പിടിയിലാവുകയായിരുന്നു. തുടർന്ന് ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേന നടത്തിയ അന്വേഷണത്തിലാണ് ഭീകരാക്രമണ കേസിലെ ബന്ധം വ്യക്തമായത്.
യൂസഫ് ബത്തല, അബൂബക്കർ, ഷോയബ് ബാബ, സയ്യദ് ഖുറേഷി എന്നിവരാണ് അറസ്റ്റിലായ നാല് പേർ. നാല് പേരും പാക് അധീന കശ്മീരിൽ നിന്നും ആയുധപരിശീലനം നേടിയിട്ടുണ്ടെന്ന് തീവ്രവാദ വിരുദ്ധ സേന അറിയിച്ചു. ഇന്റർപോളിന്റെ റെഡ്കോർണർ നോട്ടീസും ഇവർക്കെതിരെ നിലവിലുണ്ട്. 1993ൽ മുംബൈയിലെ വിവിധ ഇടങ്ങളിലുണ്ടായ സ്ഫോടന പരമ്പരയിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 713 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
കേസ് നിലവിൽ സിബിഐ ആണ് അന്വേഷിക്കുന്നത്. പ്രതികളെ സിബിഐയ്ക്ക് ഉടൻ കൈമാറും. ഇവർ അഹമ്മദാബാദിലേക്ക് വന്നതിന്റെ ഉദ്ദേശ്യം അന്വേഷിക്കുകയാണെന്ന് ഗുജറാത്ത് എടിഎസ് അഡീഷണൽ ഡയറക്ടർ അമിത് വിശ്വകർമ അറിയിച്ചു. വ്യാജ ഇന്ത്യൻ പാസ്പോർട്ട് കൈവശം വെച്ചതിന് ഇവർക്കെതിരെ കേസെടുത്തതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈ നഗരത്തിലെ 12 സ്ഥലങ്ങളിലാണ് സ്ഫോടനം നടത്തിയത്. ദാവൂദ് ഇബ്രാഹിം, ടൈഗർ മെമൺ, യാക്കൂബ് മെമൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. യാക്കൂബ് മെമൺ മാത്രം അറസ്റ്റിലായി. 2013 മാർച്ചിൽ സുപ്രീം കോടതി യാക്കൂബ് മെമന്റെ വധശിക്ഷ ശരിവെച്ചു. 2015 ജൂലൈ 30ന് വധശിക്ഷ നടപ്പിലാക്കി. 123 പ്രതികളിൽ നൂറ് പേർ കുറ്റക്കാരാണെന്ന് ടാഡാ കോടതി കണ്ടെത്തിയിരുന്നു.
Comments