ആലപ്പുഴ: എസ്ഡിപി ഐ റാലിയ്‌ക്കിടെ കൊച്ചുകുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.എസ്ഡിപിഐ പ്രവർത്തകരുടെ തോളിലേറിയാണ് കൊച്ചുകുട്ടി മറ്റ് മതവിഭാഗങ്ങളെ വെല്ലുവിളിയ്‌ക്കുന്ന കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. രണ്ട് ദിവസം മുൻപാണ് പോപ്പുലർ ഫ്രണ്ട് റാലി നടന്നത്.
ഇതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പത്ത് വയസിൽ താഴെ മാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടി കൊലവിളി മുദ്രാവാക്യം വിളിച്ചത് വെെറലായത്. ഒരാളുടെ തോളിലിരുന്നാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന അത്യന്തം അപകടകരമായ മുദ്രാവാക്യമാണ് കുട്ടി വിളിച്ചത്.
അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് കുട്ടി മുദ്രാവാക്യം വിളിക്കുന്നത്. ഒരാളുടെ കഴുത്തിൽ കയറി ഇരുന്നാണ് മുദ്രാവാക്യം വിളിക്കുന്നത്.
ഹിന്ദുക്കൾ മരണാനന്തര കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവെക്കണമെന്നാണ് മുദ്രാവാക്യത്തിൽ ആവശ്യപ്പെടുന്നത്. ബാബറിയിൽ സുജുദ് ചെയ്യുമെന്നും കുട്ടി മുദ്രാവാക്യം വിളിക്കുന്നു. സുപ്രീം കോടതി വിധിയെത്തുടർന്ന് അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രം തകർത്ത് പള്ളി നിർമ്മിക്കുമെന്ന അർത്ഥത്തിലാണ് പോപ്പുലർ ഫ്രണ്ട് ഈ മുദ്രാവാക്യം ഉയർത്തുന്നത്.
ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. ഇത്ര ചെറു പ്രായത്തിലെ കുട്ടികളുടെ മനസിൽ വിഷം നിറയ്‌ക്കുന്ന പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ആവശ്യം ഉയർന്ന് കഴിഞ്ഞു.
Comments