ന്യൂഡൽഹി : മദ്രസകളിൽ മതം മാത്രമല്ല, ആത്മാഭിമാനവും അനുകമ്പയും എന്താണെന്ന് പഠിപ്പിക്കുന്നുണ്ടെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ വേണ്ടി മദ്രസകളിൽ നിന്നുള്ളവരും പോരാടിയിട്ടുണ്ടെന്ന് ഒവൈസി പറഞ്ഞി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പരാമർശത്തിന് മറുപടിയുമായാണ് ഒവൈസി രംഗത്തെത്തിയത്.
മദ്രസ എന്ന വാക്ക് നിലനിൽക്കുന്ന കാലം വരെ കുട്ടികൾക്ക് ഡോക്ടറോ എൻജിനീയറോ ആകണമെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. മദ്രസ എന്ന വാക്ക് പോലും നിലനിൽക്കാൻ പാടില്ല. മതത്തിനുപരി സയൻസ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നീ വിഷയങ്ങളിലായിരിക്കണം കുട്ടികൾ കൂടുതൽ മികവ് നേടേണ്ടത് എന്നും നിങ്ങൾക്ക് കുട്ടികളെ വീട്ടിലിരുത്തി ഖുർആൻ പഠിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞിരന്നു. ഇതിന് മറുപിയുമായാണ് ഒവൈസി എത്തിയത്.
നിരവധി മദ്രസകളിൽ ഇസ്ലാമിന് പുറമെ ശാസ്ത്രം, ഗണിതം, സാമൂഹിക പഠനം എന്നിവ പഠിപ്പിക്കുന്നുണ്ടെന്നാണ് ഒവൈസിയുടെ വാദം. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രസകൾ സ്വാതന്ത്ര്യസമരത്തിനായി പോരാടിയിരുന്നു. മതത്തിന് പുറമേ അവിടെ ആത്മാഭിമാനവും അനുകമ്പയും പഠിപ്പിക്കുന്നുണ്ട്. നിരക്ഷരരായ ആളുകൾക്ക് ഇത് പറഞ്ഞാൽ മനസിലാവില്ലെന്നും ഒവൈസി പറഞ്ഞു.
ഹിന്ദു സാമൂഹിക പരിഷ്‌കർത്താവായ രാജാ റാംമോഹൻ റോയ് മദ്രസകളിൽ പഠിച്ചത് എന്തിനാണെന്ന് ഒവൈസി ചോദിച്ചു. ഇപ്പോൾ മുസ്ലീങ്ങൾ ഇന്ത്യയെ ആലിംഗനം ചെയ്തുകഴിഞ്ഞെന്നും അത് ഇനിയും തുടരുമെന്നും ഒവൈസി പറഞ്ഞു.
Comments