കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് തേവര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നടന് നിർദേശം നൽകി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ ഒമ്പത് മണിക്കൂറോളമാണ് നടനെ പോലീസ് ഇന്ന് ചോദ്യം ചെയ്തത്. എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലായിരുന്നു ഇന്ന് രാവിലെ 11 മണിയോടെ വിജയ് ബാബു ഹാജരായത്.
അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് വിജയ് ബാബു പോലീസിന് മൊഴി നൽകി. ബന്ധം ഉഭയ സമ്മതപ്രകാരമായിരുന്നുവെന്നും ഒളിവിൽ പോകാനും വിദേശത്ത് കഴിയാനും ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു വ്യക്തമാക്കി. സിനിമയിൽ അവസരം നൽകാത്തതിനെ തുടർന്നാണ് നടി പരാതി നൽകിയത്.
വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും ഹാജരാകണമെന്ന നിർദേശം പോലീസ് നൽകിയിരിക്കുന്നത്. കേസിൽ വ്യാഴാഴ്ച വരെ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നുമാണ് വിജയ് ബാബു മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സത്യം തെളിയുമെന്നും കോടതിയിൽ കേസ് നിൽക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും വിജയ് ബാബു പറഞ്ഞു.
Comments