തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിൽ ഗവർണർ തീരുമാനമെടുക്കും. സർക്കാർ മുന്നോട്ട് വെച്ച പട്ടിക ഗവർണർ അംഗീകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മോചനത്തിനായുള്ള തടവുകാരുടെ പട്ടിക ആദ്യം ഗവർണർ തിരികെ അയച്ചിരുന്നു. 33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടിയാണ് ഗവർണ്ണർ ഫയൽ തിരികെ അയച്ചിരുന്നത്.
പിന്നീട് 33 പേരെ തെരെഞ്ഞെടുത്തതിൽ സർക്കാർ വിശദീകരണം നൽകുകയായിരുന്നു. വിദഗ്ദ സമിതി വിശദമായി പരിശോധിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും 64 തടവുകാരിൽ നിന്നും 33 പേരെ മോചിപ്പിക്കാൻ തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്നും സർക്കാർ ഗവർണർക്ക് വിശദീകരണം നൽകി. ഇരുപത് വർഷം തടവ് പിന്നിട്ടവരെയും പ്രായമായവരേയും രോഗികളെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സർക്കാർ പറയുന്നു.
കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് നാലാഴ്ചയ്‌ക്കകം തീരുമാനം കൈക്കൊള്ളണമെന്ന് സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. മണിച്ചനുള്‍പ്പെടെയുള്ള തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും അനുസരിച്ചാണ് തീരുമാനം എടുത്തതെന്ന് സർക്കാർ ഗവർണറെ ബോധ്യപ്പെടുത്തി. മണിച്ചനടക്കമുള്ളവരുടെ ജാമ്യത്തിൽ ഗവർണറുടെ തീരുമാനം ഉടൻ അറിയാം.
















Comments