ന്യൂഡല്‍ഹി: അഗ്‌നിപഥ് നിയമനത്തില്‍ യുവത്വത്തിന്റെ ഭാവി അസ്ഥിരമല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് പദ്ധതിയുടെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രാലയം.
അഗ്‌നിവീരന്‍മാര്‍ക്ക് സംരഭകരാകാം, തുടര്‍പഠനമോ ജോലിയോ തിരഞ്ഞെടുക്കാമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വിശദമാക്കി. പ്രതിഷേധക്കാര്‍ കരുതുന്ന പോലെയല്ല നിയമനങ്ങള്‍ നടക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ വിദഗ്ധ കൂടിയാലോചനകള്‍ക്ക് ശേഷമാണ് പദ്ധതിയ്‌ക്ക് തുടക്കം കുറിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മുതിര്‍ന്ന സൈനിക വിദഗ്‌ദ്ധരും പദ്ധതിയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി സാമ്പത്തിക പാക്കേജുകളും ലോണുകളും നല്‍കും. തുടര്‍പഠനം നടത്തുന്നവര്‍ക്ക് പന്ത്രണ്ടാം ക്ലാസ്സിനു തുല്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. തൊഴില്‍ അന്വേഷകര്‍ക്ക് കേന്ദ്ര പോലീസ് സേനയില്‍ മുന്‍ഗണനകള്‍ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഹ്രസ്വകാല പദ്ധതികള്‍ നടപ്പിലാക്കുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. പദ്ധതി ഊര്‍ജ്ജസ്വലരായ യുവജനങ്ങള്‍ക്കുള്ളതാണ്. 21 വയസുള്ളവര്‍ പക്വതയില്ലാത്തവരാണെന്ന് പറയുന്നതും ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.ഈ പദ്ധതിയിലൂടെ യുവത്വത്തിന്റെയും അനുഭവജ്ഞരുടെയും അനുപാതം തുല്യമാക്കുകയാണ് ലക്ഷ്യം. ആദ്യ വര്‍ഷത്തില്‍ നിയമിക്കുന്ന അഗ്‌നിവീരന്‍മാര്‍ സുരക്ഷാസേനയുടെ ആകെ നിയമനത്തിന്റെ മൂന്ന് ശതമാനത്തോളമാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
Comments