ഗുരുവായൂര്‍: തീവ്രവാദികൾ കൊലപ്പെടുത്തിയ തൊഴിയൂരിലെ സുനിലിന്റെ മാതാപിതാക്കൾക്ക് സഹായവുമായി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. സുനിലിന്റെ മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം അദ്ദേഹം നൽകി. പിന്നാക്ക വിഭാഗത്തിൽപെട്ട പാവപ്പെട്ട കുടുംബമാണ് സുനിലിന്റേതെന്നും മത തീവ്രവാദികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമത്തിൽ സുനിൽ കൊല്ലപ്പെടുകയാണെന്നും പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.
സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന് വെട്ടേറ്റ് കൈപ്പത്തി നഷ്ടപ്പെടുകയും മാതാപിതാക്കൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന്നുള്ളിൽ 9 സി.പി.എം പ്രവർത്തകരെ പ്രതികളാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികൾ കുറ്റ സമ്മതം നടത്തുകയും വാളുകൾ കണ്ടെടുക്കുകയും പിന്നാലെ ഫോറൻസിക്ക് റിപ്പോർട്ട് വഴി രക്തം പ്രതികളുടെതാണെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. തുടർന്ന് തൃശൂർ വിചാരണക്കോടതി പ്രതികളെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. എന്നാൽ, 27 വർഷങ്ങൾക്ക് ശേഷം 2021 ൽ യഥാർത്ഥ പ്രതികൾ ഇസ്ഹാനിയ എന്ന മത തീവ്രവാദി സംഘടനയാണെന്ന് കണ്ടെത്തി.
1994 ഡിസംബർ നാലിന് പുലർച്ചെയായിരുന്നു ആ അരും കൊല. തൊഴിയൂരിലെ വീട്ടിലേക്ക് ഇരച്ച് കയറിയ അക്രമിസംഘം സുനിലിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരനും മാതാപിതാക്കൾക്കും മർദ്ദനമേറ്റത്. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയും റിമാന്റിൽ ആക്കുകയും ഇപ്പോൾ തുടരന്വേഷണം നടന്നു വരികയുമാണ്. 2000 ൽ പൊതു പ്രസ്താവന വഴിയും 2005 ൽ തന്റെ പുസ്തകമായ’ സാക്ഷ്യ’ത്തിൽ അന്ന് അറസ്റ്റിലായവർ നിരപരാധികളാണെന്നും യഥാർത്ഥ പ്രതികൾ മത തീവ്രവാദികളാണെന്നും എഴുതിയിരുന്നുവെന്നും ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു.
Comments