തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ നാടൻ പടക്കമെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമത്രി പിണറായി വിജയൻ. രാവിലെ തന്നെ മുഖ്യമന്ത്രി എകെജി സെന്റർ സന്ദർശിക്കുകയും പടക്കം പതിച്ച സ്ഥലം നേരിട്ടെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സംഭവത്തിൽ ഫെയ്സ്ബുക്കിലൂടെ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.
ആക്രമണത്തെ അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ഓഫീസിന് നേരെയാണ് അക്രമണം ഉണ്ടായത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിതെന്നും അതിനാൽ കുറ്റം ചെയ്തവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
സമാധാനം സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. മഹാനായ എ.കെ.ജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങൾ ഹൃദയത്തോട് ചേർത്തവയാണ്. ആ വൈകാരികതയെ കുത്തി നോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. ഇതിന് പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ് പ്രകോപനങ്ങളിൽ വീഴാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിക്കുന്നു.
















Comments