കശ്മീർ: കനത്ത മഴയുടെയും മിന്നൽ പ്രളയത്തിന്റെയും പശ്ചാത്തലത്തിൽ അമർനാഥ് തീർത്ഥാടന പാതയിൽ രക്ഷാപ്രവർത്തകർ അതീവ ജാഗ്രതയിൽ. കഴിഞ്ഞ 30 നാണ് തീർത്ഥാടനം ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ തീർത്ഥാടകരെ മല കയറുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ ഹിമാലയൻ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വഴികളിൽ ജമ്മു കശ്മീർ പോലീസിന്റെ ദ്രുതകർമ സേനയെയും വിന്യസിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകൾ നൽകിയ സാഹചര്യത്തിൽ ആളുകളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
തുടർച്ചയായ മഴയാണ് കശ്മീരിൽ. ചിലയിടങ്ങളിൽ മിന്നൽപ്രളയവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് തീർത്ഥാടകരുടെ യാത്ര വിലക്കിയത്. ബേസ് ക്യാമ്പുകളിൽ തന്നെ തങ്ങാനാണ് തീർത്ഥാടകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പഹൽഗാമിലെ നുൻവൻ ബെയ്സ് ക്യാമ്പിൽ 3000 ത്തിലധികം തീർത്ഥാടകരാണ് തങ്ങുന്നത്.
തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് തീമുമാനമെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥ അനുകൂലമാകുന്ന അവസരത്തിൽ യാത്ര പുനരാംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൊറോണ വ്യാപനത്തെ തുടർന്ന് മുടങ്ങിയിരുന്ന അമർനാഥ് യാത്രയ്‌ക്കായി ഇക്കുറി വിപുലമായ തയ്യാറെടുപ്പുകളാണ് കശ്മീർ ഭരണകൂടം നടത്തിയിരുന്നത്. ഇതുവരെ 65000 ത്തിലധികം പേർ തീർത്ഥാടനം നടത്തിക്കഴിഞ്ഞു.
Comments