റാഞ്ചി: വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഝാർഖണ്ഡിലെ കുന്തി ജില്ലയിൽ ഐഐടി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് ഐഎഎസ് ഉദ്യോഗസ്ഥൻ സയ്യിദ് റിയാസ് അഹമ്മദിനെ ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റാണ് സയ്യിദ് റിയാസ് അഹമ്മദ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ, 509 വകുപ്പുകൾ പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
താൻ കുന്തിയിൽ ഇന്റേൺഷിപ്പായി ജോലി ചെയ്യുകയാണെന്നും അവിടെ സബ് ഡിവിഷണൽ ഓഫീസർ (എസ്ഡിഒ) ആയ ഐഎഎസ് ഉദ്യോഗസ്ഥൻ സയ്യിദ് റിയാസ് അഹമ്മദ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് ഇരയായ ഐഐടി വിദ്യാർത്ഥിനി പോലീസിന് നൽകിയിരിക്കുന്ന പരാതി. മഹാരാഷ്‌ട്രയിലെ നാസിക് സ്വദേശിയാണ് സയ്യിദ് റിയാസ് അഹമ്മദ്.
കുന്തി ജില്ലാ ഭരണകൂടം ഇന്റേൺഷിപ്പിനായി വിദ്യാർത്ഥികളെ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും ജൂലായ് 1ന് എസ്ഡിഒ റിയാസ് അഹമ്മദ് തന്റെ വസതിയിലേക്ക് ക്ഷണിച്ചു. ഇയാൾ മദ്യം കഴിക്കുകയും തുടർന്ന് പലപ്പോഴായി ലൈംഗികമായി സ്പർശിക്കുകയും ചെയ്തുവെന്ന് വിദ്യാർത്ഥി പറഞ്ഞു. പിന്നീട് പലപ്പോഴായും ഇയാൾ ഇത്തരത്തിൽ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ഇര പറയുന്നു.
Comments