ഹൈദരാബാദ് :തെലങ്കാനയിൽ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലായതിന് പിന്നാലെ മതഭീകര സംഘടനയെ നിരോധിക്കണം എന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇരുനൂറോളം യുവാക്കൾക്ക് തീവ്രവാദ പരിശീലനം നൽകിയ സംഭവത്തിലാണ് നടപടി. തുടർന്ന് സംഘടനയെ നിരോധിക്കണമെന്ന് തെലങ്കാന ബിജെപി വക്താവ് കൃഷ്ണ സാഗർ റാവു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
പിഎഫ്‌ഐ പ്രവർത്തകരായ ഷെയ്ഖ് സാദുള്ള, മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് അബ്ദുൾ മൊബിൻ എന്നിവരെ നിസാമാബാദ് പോലീസാണ് അറസ്റ്റ് ചെയ്തത്. ജൂലൈ നാലിന് മറ്റൊരു പിഎഫ്‌ഐ പ്രവർത്തകനായ അബ്ദുള് ഖാദറിനെ പോലീസ് പിടികൂടിയിരുന്നു. ആയോധന കല, കരാട്ടെ, കുങ്ഫു എന്നിവയിൽ പ്രാവീണ്യമുള്ള ഖാദർ കഴിഞ്ഞ ആറുമാസമായി ഇരുനൂറോളം പാർട്ടി അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നതായി പോലീസ് പറഞ്ഞു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്.
ഖാദറിന്റെ വീട്ടിൽ നിന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ പുസ്തകങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. നിരപരാധികളായ മുസ്ലീം യുവാക്കളെ തിരഞ്ഞെടുത്ത് ഹിന്ദു വിരുദ്ധ ആശയങ്ങൾ വളർത്തുക എന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ലക്ഷ്യമെന്ന് അന്വേഷണത്തിനിടെ അബ്ദുൾ ഖാദർ വെളിപ്പെടുത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രവീന്ദ്ര ബാബു പറഞ്ഞു.
Comments