ന്യൂഡൽഹി: കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. ഇതിനായി കാർഷിക ഗ്രാമവികസന ബാങ്കുകളുടെ ( എആർഡിബി ) പിന്തുണ അമിത്ഷാ തേടി. കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനുള്ള മാർഗരേഖ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ ചേർന്ന കാർഷിക ഗ്രാമവികസന ബാങ്കുകളുടെ യോഗത്തിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
കാർഷിക ഗ്രാമവികസന ബാങ്കുകളുടെ പിന്തുണയില്ലാതെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സാധിക്കില്ല. കാർഷിക മേഖലയുടെ വികസനത്തിന് ദീർഘകാല ധനസഹായം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ധനസഹായം നൽകുന്നതിന് പുറമെ എആർഡിബികൾ അവരുടെ അധികാരപരിധി വിപുലീകരിക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു. 3 ലക്ഷം ട്രാക്ടറുകൾക്ക് ബാങ്കുകൾ ധനസഹായം നൽകിയിട്ടുണ്ടെന്നും 5.2 ലക്ഷം കർഷകർക്ക് ദീർഘകാല ധനസഹായം നൽകിയിട്ടുണ്ടെന്നും എആർഡിബികളുടെ പങ്കിനെ പ്രശംസിച്ച് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കാർഷിക മേഖലയുടെ വികസനത്തിന് ഹ്രസ്വകാല ധനസഹായത്തേക്കാൾ ദീർഘകാല ധനസഹായം ആവശ്യമാണ്. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് പ്രാവർത്തികമാക്കുവാൻ കാർഷിക ഗ്രാമവികസന ബാങ്കുളുടെ സഹകരണമാണ് ആവശ്യമെന്ന് അമിത്ഷാ ബാങ്കുകളെ ബോദ്ധ്യപ്പെടുത്തി. എആർഡിബികളുടെ നവീകരണത്തിന്റെയും സാമ്പത്തിക സ്ഥിതി വർദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് യോഗത്തിൽ സംസാരിച്ച സഹകരണ സഹമന്ത്രി ബി എൽ വർമയും വ്യക്തമാക്കി.
Comments