കണ്ണൂർ: ഇൻഡിഗോ വിമാനത്തിലെ ഹൃദയസ്പർശിയായ ഒരു യാത്രാനുഭവം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. സുകന്യ കൃഷ്ണ എന്ന ട്രാൻസ് വുമണിന്റെ വിമാനയാത്രാനുഭവങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇപി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ഇൻഡിഗോ വിമാനം ബഹിഷ്ക്കരിക്കണമെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് ഇൻഡിഗോയുടെ മനുഷ്യത്വ സമീപനം വിളിച്ചറിയിക്കുന്ന കുറിപ്പ് ആളുകൾ ഏറ്റെടുക്കുന്നത്.
എയർ അറേബ്യ വിമാനത്തിലും ഇൻഡിഗോ വിമാനത്തിലും യാത്ര ചെയ്തതിന്റെ അനുഭവങ്ങളാണ് സുകന്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ട്രാൻസ് വുമണായതിന്റെ പേരിൽ മാത്രം എയർ അറേബ്യ വിമാനത്തിലെ ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവവും അപമാനവും അവർ സങ്കടത്തോടെ പങ്കു വെച്ചു. വിമാനയാത്രയിലുടനീളം വളരെ മോശമായും അരോചകമായുമാണ് എയർ അറേബ്യ വിമാനത്തിലെ ജീവനക്കാർ പെരുമാറിയതെന്ന് സുകന്യ സാക്ഷ്യപ്പെടുത്തുന്നു.
എയർ അറേബ്യ വിമാനത്തിലെ ദുരനുഭവം മനസിലുള്ളതിനാൽ തന്നെ വിമാനയാത്രകളിൽ മനസ് കല്ലാക്കിയാണ് സുകന്യ ഇറങ്ങിതിരിക്കാറുള്ളത്. എന്നാൽ തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരിൽ നിന്നും സുകന്യയ്ക്ക് ലഭിച്ചത്. വിമാനയാത്രയ്ക്കായി എയർപോർട്ടിലെത്തിയ സുകന്യയുടെ സുഖവിവരങ്ങൾ അന്വേഷിച്ച ജീവനക്കാർ പ്രൈഡ് മാസത്തിൽ പ്രൈഡ് അംബാസിഡർ ആയി തിരഞ്ഞെടുത്ത് സ്വീകരണവും അനുമോദനവും നൽകിയാണ് വിമാന യാത്രയ്ക്ക് സ്വീകരിച്ചത്.
ഇത് വരെ ഈ രീതിയിലുള്ള അനുഭവമോ സമീപനമോ ഇല്ലാതിരുന്നതിനാൽ ആദ്യം ജീവനക്കാർ തന്നെ വിളിച്ചപ്പോൾ അമ്പരപ്പും ഭയവും തോന്നിയെന്ന് സുകന്യ പറയുന്നു. ജീവിതത്തിൽ എപ്പോഴും എല്ലായിടത്തും അവഗണനയും പരിഹാസവും മാത്രം കേട്ട് ശീലമുള്ള ഒരാൾക്ക് ആകാശത്ത് വെച്ച്, ആകാശം മുട്ടുന്ന പോലെ ഒരു അംഗീകാരമെന്നാണ് സുകന്യ പറയുന്നത്.
സുകന്യയുടെ അനുഭവ കുറിപ്പിന് താഴെ സമാനമായി ഇൻഡിഗോയിൽ നിന്ന് ലഭിച്ച സന്തോഷകരമായ അനുഭവങ്ങൾ പങ്ക് വെച്ച് പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
Comments