കോയമ്പത്തൂർ : മിക്ക വിദ്യാർത്ഥികളിലും കണ്ടുവരുന്ന ഒന്നാണ് പരീക്ഷാ പേടി. അവസാന നിമിഷം വരെ പഠിക്കുമെങ്കിലും പരീക്ഷാ ഹാളിൽ കയറിയാൽ എല്ലാം മറന്നുപോകും. കീം, നീറ്റ് പോലുള്ള എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇത്തരം പേടികൾ അകറ്റി കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ നീറ്റ് പരീക്ഷ എഴുതിയിരിക്കുകയാണ് ഒരു എഴുപതുകാരൻ. വിളാൻകുറിച്ചിക്ക് സമീപം വിനായകപുരത്തെ പ്രിൻസ് മാണിക്കമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നീറ്റ് പരീക്ഷയ്‌ക്കെത്തിയത്.
നീറ്റ്-യുജി യോഗ്യതയ്‌ക്കുള്ള ഉയർന്ന പ്രായപരിധി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) എടുത്തുകളഞ്ഞതോടെയാണ് ഈ ആഗ്രഹത്തിന് വേണ്ടി പരിശ്രമിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ” മെഡിസിൻ പഠിക്കുക എന്നത് എന്റെ പഴയ സ്വപ്നമായിരുന്നു. നീറ്റ് എഴുതി ആ അഭിലാഷം നിറവേറ്റാൻ ഞാൻ ആഗ്രഹിച്ചു . എന്റെ എല്ലാ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിന് മുഴുവൻ പിന്തുണയും നൽകി” അദ്ദേഹം പറഞ്ഞു.
മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷ ഒരാളുടെ ഭാവി തീരുമാനിക്കില്ലെന്നാണ് പുതുതലമുറയിലെ വിദ്യാർത്ഥികളോട് അദ്ദേഹം പറഞ്ഞത്. ആത്മവിശ്വാസത്തോടെ വെല്ലുവിളിയായി ഏറ്റെടുക്കാൻ വിദ്യാർത്ഥികൾക്ക് മാതൃകയാക്കാൻ വേണ്ടിയാണ് താൻ പരീക്ഷയെഴുതിയത് എന്നും പ്രിൻസ് പറഞ്ഞു.
നല്ല മാർക്ക് കിട്ടിയാൽ മെഡിസിൻ പഠിക്കുമോ എന്ന ചോദ്യത്തിന് ഒന്നു ആലോചിച്ചു നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞത് ”യുവാക്കൾ മെഡിസിൻ പഠിച്ച് ഡോക്ടറായാൽ അവർക്ക് കൂടുതൽ കാലം സമൂഹത്തെ സേവിക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഞായറാഴ്ചത്തെ നീറ്റ് പരീക്ഷ തനിക്ക് കഴപ്പമില്ലായിരുന്നെന്നും നന്നായി പഠിച്ച വിദ്യാർത്ഥികൾക്ക് മാന്യമായ മാർക്ക് നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
1968ൽ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് പൂർത്തിയാക്കിയ പ്രിൻസ് മാണിക്കത്തിന് ഡോക്ടറാകാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ ബിഎസ്സി അഗ്രികൾച്ചർ കോഴ്‌സിനാണ് ചേർന്നത്. 21 വർഷം ബാങ്ക് ഓഫ് ബറോഡയിൽ പ്രവർത്തിച്ചു. തുടർന്ന് നഗരത്തിലെ സ്വകാര്യ കോളജിൽ 15 വർഷം എംബിഎ വകുപ്പ് മേധാവിയായി ജോലി ചെയ്തു. ആറു വർഷം മുൻപാണ് ജോലിയിൽ നിന്ന് വിരമിച്ചത്. എം.ഫിൽ, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. നിലവിൽ സ്‌പോക്കൺ ഇംഗ്ലിഷ് അക്കാദമി നടത്തിവരികയാണ്.
Comments