തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയാതെ സിപിഐ ജില്ലാ സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎം നേതാവും മുൻമന്ത്രിയുമായ എംഎം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ വിമർശിച്ച ആനി രാജയെയും കാനം തളളിപ്പറഞ്ഞു. ജില്ലാ സമ്മേളനത്തിലെ ചർച്ചയ്ക്ക് മറുപടി പറയവേയാണ് കാനം നിലപാട് വ്യക്തമായത്.
കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കേണ്ടതായിരുന്നു. ചർച്ച ചെയ്യാതെ ആനി രാജ ഉന്നയിച്ച വിമർശനങ്ങൾക്ക് പ്രതികരിക്കേണ്ടതില്ല. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് ദേശീയ എക്സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നൽകിയിട്ടുണ്ടെന്നും കാനം പറഞ്ഞു.
നിമിഷരാജുവിന്റെ വിഷയത്തിൽ പ്രതികരിക്കാത്തതിനെയും കാനം ന്യായീകരിച്ചു. ഒരു സാധാരണ വിദ്യാർത്ഥി സംഘട്ടനം മാത്രമാണ് ഉണ്ടായതെന്ന് ആയിരുന്നു കാനത്തിന്റെ വാക്കുകൾ. സിപിഐ 24 ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനമാണ് നെടുമങ്ങാട് എം സുജനപ്രിയൻ നഗറിൽ നടന്നത്.
എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന് ബ്രാൻഡ് ചെയ്യാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി സമ്മേളനത്തിലെ പൊതുചർച്ചയിൽ അഭിപ്രായം ഉയർന്നിരുന്നു. എൽഡിഎഫിന്റെ കെട്ടുറപ്പ് നിലനിർത്തേണ്ട ബാദ്ധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് പരസ്പരം പോരടിച്ച പാർട്ടികൾ ഇടതുപക്ഷ മുന്നണിയുണ്ടാക്കിയത്. ആ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി 1980 മുതൽ 2022 വരെ മുന്നണിയോട് വിശ്വാസ്യതയും കൂറും പുലർത്തി മുന്നോട്ടുപോകാൻ സിപിഐ പ്രത്യേകം ശ്രമിച്ചിട്ടുണ്ട്. മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താനും ഇടതുപക്ഷ നിലപാടുകളിൽ ഉറപ്പിച്ചുനിർത്താനും നമ്മുടെ പാർട്ടി മുൻകൈയെടുത്തിട്ടുണ്ട്.
മുന്നണിയുടെ നേട്ടങ്ങളും കോട്ടങ്ങളും എല്ലാ കക്ഷികളും വീതം വച്ചെടുത്തേ പറ്റൂ. സുഖദുഃഖങ്ങൾ ഘടകകക്ഷികൾക്കെല്ലാം അവകാശപ്പെട്ടതാണ്. നേട്ടം വരുമ്പോൾ കൈനീട്ടുകയും കോട്ടം വരുമ്പോൾ ഉത്തരവാദിത്തം ഞങ്ങൾക്കില്ല എന്ന് പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല തങ്ങൾക്കുള്ളതെന്നും കാനം വ്യക്തമാക്കി.
Comments