ന്യൂഡൽഹി : സംസ്ഥാനത്ത് 15 വർഷമോ അതിൽ കൂടുതലോ ആയ വാഹനങ്ങൾ എത്രയും വേഗം പൊളിച്ചു മാറ്റണമെന്ന് ദേശീയ ഹരിത ട്രിബ്യുണൽ . എന്നാൽ ഈ നടപടി വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കുകയില്ല എന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രിബ്യുണലിനെ സമീപിച്ചിരിക്കുകയാണ് പശ്ചിമ ബംഗാൾ സർക്കാർ. കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിർത്തലാക്കണമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പല സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കി വരുന്നുണ്ട്. എന്നാൽ പഴയ വാഹനങ്ങൾ നിർത്തലാക്കുന്നതിന് കുറച്ചു കൂടി സമയം ആവശ്യമാണെന്നാണ് പശ്ചിമ ബംഗാൾ സർക്കാർ പറഞ്ഞത്. നിരവധി വാഹനങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. 6 മാസം കൊണ്ട് ഇവ നിർത്തലാക്കണം എന്നത് പ്രായോഗികമല്ല എന്ന് ഗതാഗത മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിം പറഞ്ഞു .
പഴയ വാഹനങ്ങൾ നിർത്തലാക്കുന്നത് മൂലം സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.15 വർഷത്തിൽ കൂടുതലുള്ള വാഹനങ്ങൾ ഘട്ടം ഘട്ടമായി പൊളിച്ചു മാറ്റുന്ന നടപടികളിലേക്ക് കടക്കാൻ സമയപരിധി കൂട്ടി നൽകണമെന്ന് എൻ ജി ടി യോട് അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാപനം നടപ്പിലാക്കിയപ്പോൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ഈ വിവരം ചൂണ്ടിക്കാട്ടി നോട്ടിസ് അയച്ചിരുന്നു . എന്നാൽ എത്രയും വേഗം സംസ്ഥാനത്തെ ഈ വിഭാഗത്തിൽ പെടുന്ന വാഹനങ്ങൾ പൊളിച്ചു മാറ്റണമെന്നാണ് കേന്ദ്ര ട്രിബ്യുണൽ ഉത്തരവിൽ പറയുന്നത് .
നിലവിൽ സംസ്ഥാനത്ത് 92 ലക്ഷത്തിലധികം വാഹനങ്ങൾ ഈ വിഭാഗത്തിൽ പെടുന്നതാണ്. ഇത്രയും വാഹനങ്ങൾ പൊളിച്ചു മാറ്റാൻ കൂടുതൽ സമയം വേണ്ടി വരും. വാഹനങ്ങൾ പൊളിക്കുമ്പോൾ മിച്ചമാകുന്ന സ്ക്രാപ്പ് നിക്ഷേപിക്കാനുള്ള സംവിധാനത്തെ കുറിച്ച് സർക്കാരിന് ആലോചിക്കണം. റോഡുകളിൽ ഉപയോഗിക്കാൻ കഴിയാതെ പലയിടങ്ങളിലായി കെട്ടി കിടക്കുന്ന വാഹനങ്ങൾ നിരവധിയാണ് . ഇതിനു പുറമെ പഴയ വാഹനങ്ങളും റോഡിൽ ഓടുന്നുണ്ട്. ഇവയെല്ലാം എത്രയും വേഗം ഒഴിവാക്കി മലിനീകരണ പ്രശ്നം തീർക്കണമെന്ന് ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ എൻവിയോൺമെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അനുമിതാ റോയ് ചൗധരി പറഞ്ഞു .















