കണ്ണൂർ: കർക്കിടക വാവു ബലിയ്ക്ക് മുന്നിട്ടിറങ്ങണമെന്ന സിപിഎം നേതാവ് പി ജയരാജന്റെ ആഹ്വാനം ഏറ്റെടുത്ത് സിപിഎം പ്രവർത്തകർ. ബലിതർപ്പണത്തിന് സ്നാനഘട്ടങ്ങളിലെത്തുന്നവർക്കായി ഹെൽപ്പ് ഡെസ്ക്ക് ഒരുക്കിയാണ് സിപിഎം പ്രവർത്തകർ ജയരാജന്റെ നിർദ്ദേശം അനുസരിച്ചത്.
സിപിഎമ്മിന് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഐ.ആർ.പി.സി. (ഇനീഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ) ആണ് ഹെൽപ്പ് ഡെസ്ക്കുമായി രംഗത്തെത്തിയത്.
കണ്ണൂരിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ പയ്യാമ്പലത്ത് വ്യാഴാഴ്ച സംഘടന സഹായകേന്ദ്രം തുറന്നു. പി.ജയരാജനാണ് ഐ.ആർ.പി.സി.യുടെ ഉപദേശകസമിതി ചെയർമാൻ. കർക്കിടകവാവുബലി ചടങ്ങുകൾക്ക് സഹായവുമായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ഫേസ് ബുക്കിലൂടെ കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. വാവു ബലിയ്ക്ക് മതമില്ലെന്നും മുഖംമൂടിയിട്ട ഭീകർക്ക് ഇടം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുൻപ് കണ്ണൂരിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന് നേതൃത്വം നൽകിയത് പി ജയരാജനായിരുന്നു. അദ്ദേഹം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു ഇത്. അന്ന് അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർട്ടിക്കകത്ത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്ക് ബദലായി ബാലസംഘം ഘോഷയാത്ര സംഘടിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ കർക്കിടക വാവുബലിയ്ക്ക് മുന്നിട്ടിറങ്ങണമെന്ന ആഹ്വാനം ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
Comments