തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു. മുഖ്യമന്ത്രിയുമായി പ്രശ്‌നം ചർച്ച ചെയ്തുവെന്നും സഹകരണ മന്ത്രി പ്രശ്‌നത്തിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
25 കോടി രൂപ ബാങ്കിന് അനുവദിക്കുന്നതിനോടൊപ്പം പ്രത്യേക പാക്കേജ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തന്റെ മണ്ഡലത്തിലുള്ളവർക്ക് തന്നെ അറിയാമെന്നും പ്രശ്‌നങ്ങൾ ഉണ്ടായ ആളുകൾക്കൊപ്പമാണ് താനെന്നും മന്ത്രി വ്യക്തമാക്കി. ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നേരത്തെ നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഈ മലക്കം മറിച്ചിൽ.
ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമായ പണം നൽകിയിരുന്നുവെന്നായിരുന്നു മന്ത്രി ഇന്നലെ അവകാശപ്പെട്ടിരുന്നത്. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്‌ട്രീയമുണ്ട്. മൃതദേഹം ബാങ്കിന് മുന്നിൽ എത്തിച്ചത് മോശമായ കാര്യമാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ മന്ത്രിയുടെ വാദങ്ങൾ തള്ളി തങ്ങൾക്ക് ഒരു രൂപ പോലും നൽകിയില്ലെന്ന് ഫിലോമിനയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഫിലോമിന മരിച്ചത്. മെച്ചപ്പെട്ട ചികിത്സക്കുള്ള പണം പോലും ബാങ്ക് ഭരണ സമിതി നൽകിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച പണവും ഭർത്താവ് ഗൾഫിൽ ജോലി ചെയ്തുണ്ടാക്കിയ പണവുമടക്കം 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. എന്നാൽ ചികിത്സയ്‌ക്കായി പണം ചോദിച്ചപ്പോൾ ഉദ്യോഗസ്ഥർ പട്ടിയെപോലെ ആട്ടിയെന്ന് ഫിലോമിനയുടെ ഭർത്താവ് ആരോപിച്ചിരുന്നു.
Comments