ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സ്വന്തമാക്കിയതും സുരക്ഷയുടെ കാര്യത്തിൽ മഹീന്ദ്രയുടെ വാഹനങ്ങളിൽ മികച്ചതുമാണ് എസ്‍യുവി 700. എന്നാൽ തമിഴ്നാട്ടിലെ തീരുപ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന ഒരു അപകടം വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചക്കൾക്ക് വഴി വെച്ചിരിക്കുകയാണ്. വാഹനത്തിന് ലഭിച്ച 5 സ്റ്റാറിനെപ്പറ്റി സമൂഹമാദ്ധ്യമങ്ങളിൽ ചേരി തിരിഞ്ഞ് തർക്കം നടക്കുന്നു. തിരുപ്പൂർ ജില്ലയിലെ കൊടുവായിന് സമീപമാണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന എസ്‍യുവി 700 സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറു പേരിൽ അഞ്ച് പേരും മരണപ്പെട്ടു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അമിത വേഗത്തിൽ വന്ന എസ്‍യുവിയുടെ ഇടിയുടെ ആഘാതത്തിൽ ബസ് റോഡിനോട് ചേർന്നുള്ള കുഴിയിലേക്ക് മറിഞ്ഞു. ബസിന്റെ ആക്സിൽ പൂർണ്ണമായും തകർന്നിട്ടുണ്ട്. എസ്‍യുവിയുടെ മുൻഭാഗവും റൂഫും പൂർണ്ണമായും തകർന്നു. കാറിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ ലഭിച്ച വാഹനമാണ് തകർന്നിരിക്കുന്നതെന്ന് ചിലർ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തതോടെ മറുഭാഗം ക്രാഷ് ടെസ്റ്റ് സംബന്ധിച്ചും വാഹനത്തിന്റെ മികവ് ചൂണ്ടിക്കാട്ടിയും രംഗത്തു വന്നു. എസ്‍യുവി പൂർണ്ണമായും തകരണമെങ്കിൽ, ആക്സിൽ അടക്കം തകർന്ന് ബസ് കുഴിയിൽ ചെന്ന് പതിക്കണമെങ്കിൽ കാർ ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും വേഗത്തിൽ വന്ന് നിയന്ത്രണം വിട്ടതാകാണം എന്ന് വാഹനപ്രേമികൾ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യൻ വിപണിയിലിറങ്ങിയ എസ്‍യുവികളിൽ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സ്വന്തമാക്കിയ വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര എസ്‍യുവി 700. ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റുകളിൽ മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 5-സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിൽ 4-സ്റ്റാർ റേറ്റിംഗുമാണ് മഹീന്ദ്ര XUV700 നേടിയത്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 17 പോയിന്റിൽ 16.03 പോയിന്റ് വാഹനം സ്വന്തമാക്കിയിരുന്നു. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നിർമ്മിത കാറാണ് മഹീന്ദ്ര XUV700. 7 എയർബാഗുകൾ, ESP, ADAS എന്നിങ്ങനെ അധിക സുരക്ഷാ സവിശേഷതകളുള്ള ഏറ്റവും മികച്ച എസ്‍യുവിയാണ് മഹീന്ദ്ര XUV700 എന്ന് എൻസിഎപി പറഞ്ഞിരുന്നു.
വലിയ സുരക്ഷ സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്ന വാഹനം എങ്ങനെയാണ് വലിയ അപകടം വരുത്തി വെച്ചതെന്ന് പലരും ചോദിക്കുന്നു. അതിന് വിദഗ്ദരും വാഹനപ്രേമികളും കൃത്യമായ ഉത്തരവും നൽകുന്നു. എത്ര സുരക്ഷ പ്രധാനം ചെയ്യുന്ന വാഹനമാണെങ്കിലും അളവിൽ കവിഞ്ഞ അമിത വേഗതയും നിയന്ത്രണമില്ലായ്മയും ആഘാതവും യാത്രക്കാരുടെ ജീവനെടുക്കും. ഒരു വാഹനം ക്രാഷ് ടെസ്റ്റ് നടത്തുക 64 കിലോമീറ്റർ വേഗതയിലാണ്. മഹീന്ദ്ര XUV700 പരമാവധി സ്പീഡ് 200kmph ആണ്. തിരുപ്പൂരിൽ നടന്ന അപകടം അനിയന്ത്രിതമായ വേഗതയിൽ വന്നതുകൊണ്ട് മാത്രം സംഭവിച്ചതാണ്. വാഹനം 150 kmph-ൽ അധികം വേഗതയിലാണ് എത്തിയത്. അതിനാൽ തന്നെ ചിന്തിക്കാൻ കഴിയാത്ത അത്രയും വലിയ ആഘാതമാണ് വാഹനത്തിന് സംഭവിച്ചിരിക്കുന്നത്. ആക്സിൽ പൂർണ്ണമായും തകർത്ത് ബസിനെ റോഡിൽ നിന്നും തെറിപ്പിക്കണമെങ്കിൽ വാഹനത്തിന്റെ സ്പീഡ് മാത്രമല്ല കരുത്തുമാണ് തെളിയുന്നത്. എത്ര വലിയ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയാലും തെറ്റായ ഡ്രൈവിംഗ് അപകടം വിളിച്ചു വരുത്തുമെന്നാണ് തമിഴ്നാട്ടിലുണ്ടായ അപകടം ചൂണ്ടിക്കാണിക്കുന്നത്.
Comments