പറ്റ്‌ന: ബിഹാറിലെ രാഷ്‌ട്രീയ മാറ്റങ്ങൾ ആർജെഡി ക്യാമ്പിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിഹാറിലെ സഖ്യത്തിന്റെ ചർച്ചകൾ പുരോഗമിക്കെ തന്നെ ഡൽഹിയിൽ അധികാരം പിടിക്കുന്നത് തേജസ്വിയുടെ സ്വപ്‌നങ്ങളിൽ നിറഞ്ഞുകഴിഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരം കൈവിട്ടതിന്റെ ക്ഷീണം മാറ്റാനുളള അവസരമായിട്ടാണ് ആർജെഡി ഇതിനെ കാണുന്നത്. സിപിഐഎംഎൽ പോലുളള ഇടതുകക്ഷികളും കോൺഗ്രസുമൊക്കെ ഒപ്പം നിൽക്കാനും മത്സരിക്കുകയാണ്. നിലവിലെ വിവരം അനുസരിച്ച് ഏഴ് കക്ഷികളും സ്വതന്ത്രരും ഉൾപ്പെടെയുളളവർ മഹാഗഢ്ബന്ധൻ സഖ്യത്തിന്റെ ഭാഗമാകും.
ബിജെപി ബന്ധം അവസാനിപ്പിക്കുന്നതായി നിതീഷ് കുമാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആദ്യം ബിഹാറിൽ, പിന്നീട് ഡൽഹിയിലും അധികാരമാറ്റം എന്ന് തേജസ്വി യാദവ് പറഞ്ഞത്. ജെഡിയുവിന്റെ നീക്കങ്ങളെക്കുറിച്ച് സൂചനകൾ ലഭിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ആർജെഡി ക്യാമ്പിൽ അണിയറ നീക്കങ്ങൾ സജീവമായിരുന്നു. നിതീഷിന്റെ രാജി ഉറപ്പിച്ച ഇന്നാകട്ടെ നടന്നത് മാരത്തൺ ചർച്ചകളും
നിലവിൽ ബിഹാറിലെ പ്രതിപക്ഷ നേതാവാണ് തേജസ്വി. 243 അംഗ നിയമസഭയിൽ ആർജെഡി അംഗത്തിന്റെ മരണം മൂലമുണ്ടായ ഒഴിവ് മാറ്റി നിർത്തിയാൽ 242 ആണ് അംഗബലം. നിലവിൽ ആർജെഡിക്ക് 79 സീറ്റുകളും കോൺഗ്രസിന് 19 ഉം ജെഡിയുവിന് 45 ഉം ഇടതു പാർട്ടികൾക്ക് 16 സീറ്റുകളും ഉണ്ട്. ഇവരെല്ലാം കൂടി ചേർന്നാണ് സർക്കാർ ഉണ്ടാക്കുക. ബിജെപിക്ക് 77 സീറ്റുകളാണ് ഉളളത്.
2020 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ അധികാരത്തിൽ വന്നത്. 74 സീറ്റുകൾ ബിജെപി ആയിരുന്നു നേടിയത്. ജെഡിയുവിന് 43 സീറ്റുകൾ മാത്രവും. എന്നാൽ നേരത്തെ തന്നെ നിതീഷിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനാൽ ബിജെപി ആ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. 19 സീറ്റുകൾ മാത്രം നേടി കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനമാണ് നടത്തിയത്. സിപിഐഎംഎൽ നേടിയ 12 സീറ്റുകളും സിപിഎമ്മിനും സിപിഐയ്‌ക്കും രണ്ട് വീതവും ഉൾപ്പെടെ 16 സീറ്റുകളാണ് ഇടത് പാർട്ടികൾക്ക് ലഭിച്ചത്.
Comments