മോസ്‌കോ: മദർ ഹീറോയിൻ എന്ന ജനപ്രിയ അവാർഡ് രാജ്യത്ത് തിരികെ കൊണ്ടുവന്ന് റഷ്യ. പത്ത് മക്കളിൽ കൂടുതലുള്ള അമ്മമാർക്ക് നൽകി വരുന്ന പാരിതോഷികമാണ് ഇത്. പ്രസിഡന്റ് വ്‌ളാഡിമർ പുടിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
രാജ്യത്ത് ജനസംഖ്യയിൽ വലിയ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് റഷ്യ പുതിയ നീക്കങ്ങൾ ആരംഭിച്ചത്. ജനസംഖ്യയിൽ കാര്യമായ ഇടിവ് വന്നതോടെ രാജ്യത്ത് യുവാക്കളുടെ എണ്ണം കുറയുകയും മാനവവിഭവശേഷിയെ കാര്യമായി ബാധിക്കുകയും ചെയ്‌തെന്നാണ് സർക്കാർ കണ്ടെത്തിയിരിക്കുന്നത്.
റഷ്യയിൽ പത്തോ അതിലധികമോ കുട്ടികളുള്ള അമ്മമാർക്ക് നൽകുന്ന ഓണററി പദവിയാണ് മദർ ഹീറോയിൻ. ഇത് പ്രകാരം പത്താമത്തെ കുഞ്ഞിന് ഒരു വയസ് പൂർത്തിയാകുന്ന വേളയിൽ പാരിതോഷികം നൽകും. 1 മില്യൺ റൂബിൾസ് അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 13 ലക്ഷത്തോളം രൂപയാണ് ലഭിക്കുക. റഷ്യൻ പൗരത്വമുള്ള അമ്മമാർക്കാണ് ഇതിന് യോഗ്യതയുള്ളത്.
രണ്ടാം ലോകമഹായുദ്ധസമയത്ത് രാജ്യത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ആ സമയത്ത് 1944-ൽ മുൻ സോവിയറ്റ് നേതാവ് സ്റ്റാലിൻ സ്ഥാപിച്ചതാണ് ‘മദർ ഹീറോയിൻ’ അവാർഡ്. 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ഇത് നിർത്താലാക്കുകയായിരുന്നു.















