പാലക്കാട്; അട്ടപ്പാടി മധു കേസിൽ എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കോടതി വിധിയിൽ പ്രതികരണവുമായി മധുവിന്റെ അമ്മ. ഇനി കേസ് നല്ല രീതിയിൽ മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും കേസിൽ ഇനി കൂറുമാറ്റം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അമ്മ പ്രതികരിച്ചു.
തുടർച്ചയായി തങ്ങളെഭീഷണിപ്പെടുത്തിയിരുന്നവരായിരുന്നു പ്രതികളെല്ലാം. സാക്ഷികൾ കൂറുമാറുമ്പോൾ നെഞ്ചിൽ തീയായിരുന്നു. ഇനി നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും മധുവിന്റെ അമ്മ പ്രതികരിച്ചു.
പ്രതികളുടെ ജാമ്യം റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്നും ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു. എന്ത് പറയണം എന്നറിയില്ല. തകർന്നടിഞ്ഞിടത്ത് നിന്നാണ് ഈ കേസ് ഉയർത്തെഴുന്നേറ്റത്. എന്റെ മധുവിന് നീതി കിട്ടില്ലേയെന്ന് ആശങ്കപ്പെട്ടിരുന്നു. ഇപ്പോൾ മധുവിന് നീതി കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും മാദ്ധ്യമങ്ങളോട് കടപ്പെട്ടിരിക്കുന്നതായും മധുവിന്റെ സഹോദരി കൂട്ടിച്ചേർത്തു.
മണ്ണാർകാട് എസ്സി/എസ്ടി കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചതിനാലാണ് ജാമ്യം റദ്ദാക്കിയത്. കോടതിയിൽ ഹാജരായ സിദ്ദിഖ്, അനീഷ്, ബിജു എന്നീ പ്രതികളെ റിമാൻഡ് ചെയ്തു.
സാക്ഷികളിൽ ഇതുവരെ 13 പേരാണ് കൂറുമാറിയത്. ഇതിൽ ഏഴുപേർ കോടതിയിൽ നേരത്തെ നൽകിയ രഹസ്യമൊഴി തിരുത്തിയവരാണ്. രണ്ടുപേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയത്.
Comments