ന്യൂഡൽഹി: പ്രവർത്തകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമായി. ഒക്ടോബർ 17ന് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഒക്ടോബർ 19ന് ഫലപ്രഖ്യാപനം ഉണ്ടാകും. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, വയനാട് എം പി രാഹുൽ ഗാന്ധി എന്നിവർ പങ്കെടുത്ത പാർട്ടി വർക്കിംഗ് കമിറ്റി യോഗത്തിൻ്റേതാണ് തീരുമാനം.
പാർട്ടിയിൽ ജനാധിപത്യപരമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നില്ല എന്ന വിമർശനം പ്രവർത്തകർക്കിടയിലും മുതിർന്ന നേതാക്കൾക്കിടയിലും ശക്തമാണ്. സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതിലും ശക്തമായ നേതൃത്വം ഉണ്ടാകാത്തതിലുമുള്ള വിമർശനം ജി23 നേതാക്കൾ പരസ്യമായി ഉന്നയിച്ചിരുന്നു. നിലവിലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുതിർന്ന നേതാക്കളായ കപിൽ സിബൽ, ഗുലാം നബി ആസാദ് എന്നിവർ പാർട്ടി വിട്ടിരുന്നു.
നെഹ്രു കുടുംബത്തിന് പുറത്ത് നിന്നും പാർട്ടി അദ്ധ്യക്ഷൻ ഉണ്ടാകുമോ എന്നതാണ് പ്രവർത്തകർ ഉറ്റുനോക്കുന്നത്. കുടുംബവാഴ്ച അവസാനിപ്പിക്കണം എന്ന അഭിപ്രായം പാർട്ടി അണികൾക്കിടയിൽ പ്രബലമാണ്. എന്നാൽ നെഹ്രു കുടുംബമാണ് പാർട്ടിയുടെ നട്ടെല്ല് എന്ന് മറ്റൊരു വിഭാഗം നേതാക്കളും വാദിക്കുന്നു. കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയത്ത് നടക്കുന്ന തിരഞ്ഞെടുപ്പ്, പാർട്ടിയുടെ ഭാവി ഭാഗധേയം നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നതാണ്.
Comments